അയ്യങ്കാളി: അധ:സ്ഥിതരുടെ രാജാവ്
കേരളത്തില്‍ ഒരു കാലത്ത് പുലയ-പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തില്‍ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാന്‍ ജന്മിമാര്‍ക്ക് വേണ്ട ഒരു ഉപകരണം മാത്രമായാണ് അതുവരെ പുലയ-പറയ സമുദായത്തെ കണ്ടിരുന്നത്.
അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് അയ്യങ്കാളിയുടെ ജനനം. 1863 ഓഗസ്റ് 28 ന് തിരുവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യങ്കാളി ജനിച്ചത്. പുലയസമുദായംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1905 ല്‍ സാധുജനപരിപാലയോഗം രൂപീകരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായിത്തീര്‍ന്നു.
അധ:സ്ഥിതര്‍ക്ക് വഴിനടക്കാനും തുണിയുടുക്കാനും അക്ഷരം പഠിയ്ക്കാനുമുള്ള അവകാശം നേടിയെടുക്കാന്‍ ഒട്ടേറെ രക്തരൂക്ഷിത സമരങ്ങള്‍ക്ക് അയ്യങ്കാളി നേതൃത്വം നല്കി.
സാധുജനപരിപാലന യോഗം എന്ന പൊതു സംഘടനയുടെ കീഴില്‍ വ്യത്യസ്തരായ അധ:സ്ഥിത വിഭാഗങ്ങളെ ഒന്നിപ്പിയ്ക്കാന്‍ അയ്യങ്കാളിയ്ക്ക് സാധിച്ചു. 1904ല്‍ അദ്ദേഹം മുന്‍കയ്യെടുത്ത് അധ:സ്ഥിതര്‍ക്കായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിന്നീട് സര്‍ക്കാര്‍ തന്നെ 1908ല്‍ ദളിതര്‍ക്കായി വെങ്ങാനൂര്‍ പുതുവല്‍വിളാകം എന്ന പേരില്‍ ഒന്നും രണ്ടും ക്ലാസുകളുള്ളഒരു സ്കൂള്‍ അനുവദിച്ചു. പക്ഷെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും അധ:സ്ഥിതര്‍ക്ക് പ്രവേശനം നല്കണമെന്ന് അയ്യങ്കാളി വാദിച്ചു. എന്നാല്‍ സവര്‍ണ്ണര്‍ ഇതിന് എതിര് നിന്നു. ഇതിന്റെ പേരില്‍ വിവിധ സ്കൂളുകളില്‍ സംഘട്ടനങ്ങള്‍ നടന്നു.
തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശിപ്പിക്കുന്നതു വരെ നാഞ്ചിനാട്ടിലെ വയലുകളില്‍ മുട്ടിപ്പുല്ലു മളപ്പിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യ കര്‍ഷകത്തൊഴിലാളി സമരത്തിന് അയ്യങ്കാളി നേതൃത്വം നല്കി. 1914ല്‍ ആരംഭിച്ച സമരം മാസങ്ങളോളം നീണ്ടുനിന്നു. കുണ്ടള, കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലെയും മടവൂര്‍ മുതല്‍ വിഴിഞ്ഞം വരെയുള്ളസ്ഥലങ്ങളിലെയും കൃഷിപ്പണി നിലച്ചു. ജന്മിമാരുടെ ഭീഷണിയ്ക്ക് മുന്നില്‍ ആരും വഴങ്ങിയില്ല. അധ:സ്ഥിതരായ കര്‍ഷകത്തൊഴിലാളികള്‍ അന്ന് താളും തകരയും കിഴങ്ങുകളും മത്സ്യവും കൊണ്ട് വിശപ്പടക്കി. ഒടുവില്‍ അധ:സ്ഥിതരുടെ മക്കള്‍ക്ക് വിദ്യാലയപ്രവേശം നല്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചു.
തിരുവിതാം കൂറില്‍ കര്‍ഷകതൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യങ്കാളിയാണ്. 1910 ല്‍ ശ്രീമൂലം രാജ്യസഭയിലേയ്ക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. 25 വര്‍ഷം അംഗത്വം തുടര്‍ന്നു. ഹരിജന ബാലകര്‍ക്ക് വിദ്യാലയപ്രവേശനം , സൗജന്യ ഉച്ചഭക്ഷണം, സൗജന്യ നിയമസഹായം എന്നിവയ്ക്കു വേണ്ടി സഭയില്‍ ഫലപ്രദമായി അദ്ദേഹം വാദിച്ചു.
അയ്യങ്കാളിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്റെ ഭാഗമാണ്. ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യന്‍കാളിയെ സന്ദര്‍ശിച്ചിരുന്നു. തന്റെ സമുദായത്തില്‍പെട്ട പത്ത് ബിഎക്കാരെ കണ്ടിട്ടുവേണം മരിയ്ക്കാന്‍ എന്ന ആഗ്രഹം മാത്രമേ തനിക്കുള്ളൂ എന്നാണ് അന്ന് അയ്യങ്കാളി ഗാന്ധിജിയോട് പറഞ്ഞത്. 1937 ജനവരി 14ന് ഗാന്ധിജി വെങ്ങാനൂരില്‍ നടത്തിയ പ്രസംഗത്തില്‍ പുലയരുടെ രാജാവെന്നാണ് അയ്യാന്‍കാളിയെ വിശേഷിപ്പിച്ചത്.
ദളിതരുടെ സഞ്ചാരസ്വാതന്ത്യ്രത്തിന്വേണ്ടി 1893ല്‍ അയ്യങ്കാളി നടത്തിയ സമരം ശ്രദ്ധേയമാണ്. മണികെട്ടിയ രണ്ട് കാളകള്‍ വലിച്ച വില്ലുവണ്ടിയില്‍ അദ്ദേഹം ബാലരാമപുരത്തെ പൊതുവഴിയിലൂടെ യാത്ര ചെയ്തു. അന്ന് അയിത്തജാതിക്കാര്‍ക്ക് ഈ പാതയിലൂടെ യാത്രചെയ്യാന്‍ അവകാശമുണ്ടായിരുന്നില്ല.
1941 ജൂണ്‍ 18ന് സാമൂഹ്യനവോത്ഥാനത്തിന് ഊര്‍ജം പകരര്‍ന്ന കര്‍മ്മയോഗി അന്തരിച്ചു. പക്ഷെ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതാന്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന അവകാശപ്പോരാട്ടങ്ങളെ പിന്നീട് കേരളത്തിന്റെ ചരിത്രമെഴുതിയ പലരും പുലയലഹള എന്ന് വിളിച്ച് തരംതാഴ്ത്തി. പക്ഷെ ഇത്തരം തരംതാഴ്ത്തലുകളില്‍ ഇല്ലാതാവുന്ന ഒന്നായിരുന്നില്ല അയ്യങ്കാളി ഉയര്‍ത്തിയ പോരാട്ട വീര്യം. കോട്ടുകാല്‍ മഞ്ചാംകുഴി തറവാട്ടിലെ കെ. ചെല്ലമ്മയായിരുന്നു അയ്യങ്കന്‍കാളിയുടെ ഭാര്യ. കെ. പൊന്നു, കെ. ചെല്ലപ്പന്‍, കെ. കൊച്ചുകുഞ്ഞ്, കെ. തങ്കമ്മ, കെ. ശിവതാണു എന്നിവര്‍ മക്കളാണ്. ഇവരാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.