മനുഷ്യന്റെ കഥ പറഞ്ഞ കലാകാരന്‍
പ്രണയവും ഭീതിയും നൊന്പരവും പകയുമൊക്കെയടങ്ങുന്ന മനുഷ്യവികാരങ്ങള്‍ കൃത്യമായ ചേരുവകളില്‍ അലിഞ്ഞു ചേര്‍ന്ന ലോഹിയുടെ തിരക്കഥകള്‍ തങ്ങളുടെ കഥകളാണെന്നും മലയാളികള്‍ തിരിച്ചറിഞ്ഞിരുന്നു. തനിയാവര്‍ത്തനങ്ങളില്ലാത്ത ലോകത്തേക്ക് ഈ അമൂല്യ പ്രതിഭ യാത്രയാവുമ്പോള്‍ നഷ്ടം കലാകേരളത്തിനാകെയാണ്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു ലോഹിയെന്ന് സുഹൃത്തുക്കള്‍ വിളിയ്‌ക്കുന്ന അമ്പാഴത്തില്‍ കരുണാകരന്‍ ലോഹിതദാസ്. തൃശൂര്‍ ജില്ലയിലെ ചാലക്കുടിയ്‌ക്കടുത്ത് മുരിങ്ങൂരില്‍ ജനിച്ച ലോഹി എറണാകുളം മഹരാജാസില്‍ നിന്നും ബിരുദപഠനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നു ലാബറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സും പൂര്‍ത്തിയാക്കി.
കോളെജ് പഠനകാലത്ത് ചെറുകഥകള്‍ എഴുതി തുടങ്ങിയ അദ്ദേഹം പഠനത്തിനു ശേഷം ചേര്‍ത്തല തപസ്യക്കു വേണ്ടി ആദ്യ നാടകമെഴുതി. കെപിഎസിയ്ക്ക വേണ്ടി 'സിന്ധു ശാന്തമായൊഴുകുന്നു' എന്ന അദ്ദേഹത്തിന്റെ രചനയ്‌ക്ക് ആദ്യം മാര്‍ക്കിട്ടത് അനശ്വരനായ തോപ്പില്‍ ഭാസിയായിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ഇത് നാടകമാക്കിയപ്പോള്‍ ലോഹിതദാസിനെ തേടിയെത്തിയത് 1986ലെ മികച്ച നാടകരചിയിതാവിനുള്ള സംസ്ഥാന അവാര്‍ഡ്. തുടര്‍ന്ന് 'അവസാനം വന്ന അതിഥി, സ്വപ്‌നം വിതച്ചവര്‍' എന്നീ നാടകങ്ങളും അദ്ദേഹം രചിച്ചു.
1987ല്‍ എഴുതാപ്പുറം എന്ന ചിത്രത്തിന് കഥയൊരുക്കി കൊണ്ട് ലോഹിതദാസ് സിനിമയിലേക്ക് ചുവടുവെച്ചു. അതേ വര്‍ഷം ലോഹി തിരക്കഥയൊരുക്കിയ 'തനിയാവര്‍ത്തനം' വരാനിരിയ്‌ക്കുന്ന വസന്തത്തിന്റെ ഇടിമുഴക്കം തന്നെയായിരുന്നു. ആദ്യ തിരക്കഥയ്‌ക്ക് തന്നെ ഏറ്റവും നല്ല തിരക്കഥാക്കൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു.
മലയാളത്തിലെ എക്കാലത്തെയും മികച്ച പത്ത് തിരക്കഥകളെടുത്താല്‍ അതില്‍ തനിയാവര്‍ത്തനവും ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ലോഹിയുടെ കരുത്തുറ്റ രചനയുടെ നേര്‍സാക്ഷ്യമായിരുന്നു തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ് എന്ന കഥാപാത്രം.
അടുത്ത പേജില്‍
കീരിടവും ചെങ്കോലുമില്ലാതെ അമരന്‍