സാംസ്കാരിക പ്രമുഖര്‍ പ്രതികരിക്കുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പുതിയ വൈസ് ചാന്‍സിലറുടെ നടപടികള്‍ കാമ്പസ്സിന്‍റെയും പരിസരപ്രദേശങ്ങളുടെയും പാരിസ്ഥിതിക സന്തുലനത്തെ തകര്‍ക്കുന്നതാണെന്ന് പ്രമുഖ ചരിത്രകാരനും സര്‍വ്വകലാശാലയിലെ അധ്യാപകനുമായ കെ എന്‍ ഗണേഷ് പ്രതികരിച്ചു. കാമ്പസ്സിന്‍റെ ജൈവികതയ്ക്ക് എമ്പാടും കോട്ടം തട്ടിക്കുന്നതാണ് വൈസ് ചാന്‍സിലറുടെ ഏകാധിപത്യപരമായ നടപടികള്‍. സംഘടനാ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയ്ക്ക് തരിമ്പും വിലകല്‍പിക്കാത്ത വിസിയുടെ നീക്കങ്ങള്‍ കാമ്പസ്സിന്‍റെ ജനാധിപത്യ സംസ്കാരത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍വ്വകലാശാലയുടെ ഭൂമി സ്വകാര്യ കമ്പനികള്‍ക്കും മറ്റും ലീസിനു നല്‍കുകയും അതുവഴി വരുമാന സമ്പാദനം ലക്ഷ്യമിടുകയും ചെയ്യുന്നത് കാമ്പസ്സിന്‍റെ അക്കാദമിക സാഹചര്യത്തെ തകര്‍ക്കുമെന്ന് പ്രശസ്ത നിരൂപകനും യൂണിവേഴ്സിറ്റി മലയാള വിഭാഗത്തില്‍ അധ്യാപകനുമായ ഡോ. അനില്‍കുമാര്‍ പറഞ്ഞു. അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് കാമ്പസ്സില്‍ നിലനില്‍ക്കുന്നത്. തടസ്സം നില്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്ന നീക്കമാണ് പുതിയ വിസി നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വെറും തൊഴിലിടം മാത്രമാക്കി സര്‍വ്വകലാശാല കാമ്പസ്സിനെ ചുരുക്കാനുള്ള ശ്രമമാണ് പുതിയ വിസിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് സാമൂഹ്യ വിമര്‍ശകനും സര്‍വ്വകലാശാല ഫിലോസഫി വിഭാഗത്തില്‍ അധ്യാപകനുമായ ഡോ. ടി വി മധു വിശദീകരിച്ചു. സര്‍വ്വകലാശാല ഒരു തൊഴിലിടം മാത്രമല്ല. അതൊരു ആവാസകേന്ദ്രം കൂടിയാണ്. സംവാദങ്ങളും ചര്‍ച്ചകളും ഇത്തരമൊരാവാസ വ്യവസ്ഥയില്‍ ഒഴിവാക്കാനാവാത്തതാണ്. ഇതിന് കത്തി വെക്കുന്നത് സര്‍വ്വകലാശാല എന്ന സങ്കല്‍പത്തിനു തന്നെ എതിരാണ്.
പ്രൊഫ. ശോഭീന്ദ്രന്‍, എബ്രഹാം ബെന്‍ഹര്‍, എം.എ. ജോണ്‍സണ്‍, എസ്. അബൂബക്കര്‍, ടി.വി. നാരായണന്‍ തുടങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയുടെ ജൈവികതയ്ക്കെതിരായ നീക്കങ്ങളെ അപലപിച്ചു.
ആദ്യ പേജില്‍
സര്‍വ്വകലാശാല കപ്പക്കൃഷിയിടമോ?