നിശബ്ദ പ്രചാരണമോ നിഗൂഢ പ്രചാരണമോ...
കേരളം ഏപ്രില്‍ 10 ന് രാവിലെ വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലേക്ക് പോവുകയാണ്. ഏപ്രില്‍ 8 ന് വൈകീട്ട് ആറ് മണിയോടെ രാഷ്ട്രീയ പാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥികളുടേയും പരസ്യ പ്രചാരണങ്ങള്‍ക്ക് സമാപനമായി. ശേഷിക്കുന്ന 37 മണിക്കൂറുകളിലാണ് കേരളത്തിലെ രാഷ്ട്രീയം വിധിയെഴുതാന്‍ പോകുന്നത്.
വോട്ട് ചെയ്യാന്‍ എത്തുന്ന വോട്ടര്‍മാരില്‍ ഭൂരിപക്ഷവും പരീക്ഷയെഴുതാന്‍ പോകുന്ന കുട്ടികളെ പോലെയാണെന്ന് ഇവിടത്തെ രാഷ്ട്രീയക്കാര്‍ക്ക് നന്നായി അറിയാം. പരീക്ഷാ ഹാളില്‍ കയറുന്നതിന് തൊട്ട് മുമ്പ് പഠിച്ചതേ ചോദ്യപ്പേപ്പര്‍ കാണുമ്പോള്‍ മനസ്സിലുണ്ടാകൂ.. അതുപോലെയാണ് വോട്ടര്‍മാരുടേയും അവസ്ഥ. ഏറ്റവും ഒടുവില്മനസ്സില് കറിപ്പറ്റിയ കാര്യമാകും അവസാന തീരുമാനത്തെ സ്വാധീനിക്കുക.
സാധാരാണ കോളേജ് തിരഞ്ഞെടുപ്പുകളിലൊക്കെ കാണുന്ന ഒരു കാര്യമാണ്, വോട്ടെടുപ്പിന്റെ തലേ രാത്രിയില്‍ സ്ഥാനാര്‍ത്ഥിയെപ്പറ്റിയുള്ള അപവാദ പ്രചാരണം. പിറ്റേന്ന് രാവിലെ ഇക്കാര്യം വിശദീകരിച്ചുവരുമ്പോഴേക്കും ആവശ്യത്തിന് വോട്ട് വീഴേണ്ടിടത്ത് വീണിട്ടുണ്ടാകും. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിലൊക്കെ ഇത് പ്രായോഗികമാണെങ്കിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അപ്രായോഗികം തന്നെ.
പണം, മദ്യം, മതം, ജാതി, ഭീഷണി. ഈ നാല് ജാതി സാധനങ്ങള്‍ക്കാണ് പരസ്യപ്രചാരണത്തിനും വോട്ടെടുപ്പിനും ഇടയിലുള്ള ഇടവേളയില്‍ രാഷ്ട്രീയക്കാര്‍ പ്രാധാന്യം നല്‍കുന്നതത്രെ. വീട് കയറിയുള്ള സ്ലിപ് നല്കലിനൊപ്പം അത്യാവശ്യം പണം വിതരണവും നടത്തുക പതിവത്രെ. ഒരാള്‍ക്ക് ആയിരം രൂപവച്ച് നൂറ് പേര്‍ക്ക് കൊടുത്താല്‍ അതില്‍ അമ്പത് പേരെങ്കിലും വോട്ട് ചെയ്യുമെന്നാണത്രെ ഈ 'വോട്ടിന് കോഴ' സമ്പ്രദായത്തിന്റെ വിലയിരുത്തല്‍.
മദ്യം ആണ് അടുത്ത സാധനം. ഇതില്‍ വോട്ട് കിട്ടാനുള്ള സാധ്യത എഴുപത്തിയഞ്ച് ശതമാനത്തിന് മുകളിലാണത്രെ. കിട്ടാന്‍ സാധ്യതയുള്ള വോട്ടുകള്‍ക്ക് മാത്രമേ മദ്യം നല്‍കാറുള്ളൂ എന്നാണ് ഒരു മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്ത്തകന് വ്യക്തമാക്കിയത്. കള്ളുകുടിയന്മാരില് വഞ്ചകര്‍ കുറവാണെന്നും പറയുന്നു. ഇക്കാര്യത്തില്‍ ഒരു പാര്‍ട്ടിക്കാര്‍ക്കും അഭിപ്രായ വ്യത്യാസമില്ല.
ജാതിയും മതവും ആണ് അടുത്ത ഐറ്റം. ഇതിന് പ്രദേശത്തെ പ്രമാണിമാരേയോ മത നേതാക്കളേയോ ഉപയോഗിക്കുകയാണ് പതിവ്. സ്ഥാനാര്‍ത്ഥിയുടേയും എതിര് സ്ഥാനാര്‍ത്ഥിയുടേയും ജാതിയും മതവും, കുടുംബ പശ്ചാത്തലവും തറവാടിത്തവും ഒക്കെയാണ് ഈ ഘട്ടത്തിലെ ആയുധങ്ങള്‍. എന്നാല്‍ സമുദായ സ്നേഹത്തിന് അമ്പത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കറ്റില്ലെന്നാണ് വിലയിരുത്തല്‍.
ഏറ്റവും ഒടുവിലത്തെ ആയുധമാണ് ഭീഷണി. തങ്ങളുടെ ശക്തി കേന്ദ്രങ്ങള്‍ കൊടിയുടെ നിറവ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ഉപയോഗിക്കുന്ന കാര്യമാണ് ഇത്. ഭാവിയില്‍ അല്പം ചീത്തപ്പേര് ഉണ്ടാക്കാന്‍ സാധ്യതയുണ്ടെങ്കിലും 95 ശതമാനത്തിലധികം ഗുണം ലഭിക്കുന്ന ഏര്‍പ്പാടാണത്രെ ഈ ഭീഷണി. കഴുത്തില്‍ കത്തിവച്ച ഓര്‍മ്മ പോളിങ് ബൂത്തില്‍ കയറിയാലും ആരും മറക്കില്ലല്ലോ...
എന്തായാലും ഇനി കുറച്ച് മണിക്കൂറുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഏപ്രില്‍ പത്തിന് സൂര്യന് അസ്തമിക്കുന്നതോടെ കേരളത്തിന്റെ വിധി എഴുതിക്കഴിഞ്ഞിട്ടുണ്ടാകും. പിന്നെ മെയ് 16 വരെയുള്ള കാത്തിരിപ്പാണ്.