ആരായിരുന്നു യു ആര്‍ അനന്തമൂര്‍ത്തി?
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ രാജ്യം വിട്ടുപോകുമെന്ന പ്രസ്താവനയാണ് എണ്‍പത്തിയൊന്നാമത്തെ വയസ്സില്‍ യു ആര്‍ അനന്തമൂര്‍ത്തിയെ വിവാദപുരുഷനാക്കിയത്. മോദി ജയിച്ച് അധികാരത്തില്‍ വന്നതോടെ ചില മോദി അനുയായികള്‍ അദ്ദേഹത്തിന് വണ്‍വേ ടിക്കറ്റ് അയച്ചുകൊടുത്തു. പിന്നീട് നിലപാട് തിരുത്തിയെങ്കിലും മോദിയെ എതിര്‍ത്ത എഴുത്തുകാരന്‍ മാത്രമായി പലരും അദ്ദേഹത്തെ കണ്ടു.
ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്തി എന്ന് പറഞ്ഞ് ചിലര്‍ അദ്ദേഹത്തെ ആഘോഷിച്ചു. മറ്റ് മോദിയെ എതിര്‍ത്തു എന്നാരോപിച്ച് ചിലരാവട്ടെ പുലഭ്യം പറഞ്ഞു. ജ്ഞാനപീഠം ലഭിച്ച ഒരു എഴുത്തുകാരന്റെ മരണം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നത് വരെയെത്തി ചിലരുടെ എതിര്‍പ്പ്. എം ജി സര്‍വ്വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സിലര്‍. കന്നഡയിലെ എണ്ണം പറഞ്ഞ എഴുത്തുകാരില്‍ മുന്‍പന്‍. അങ്ങനെ പറഞ്ഞാല്‍ തീരില്ല യു ആര്‍ അനന്തമൂര്‍ത്തിയുടെ വിശേഷണങ്ങള്‍.
യു ആര്‍ അനന്തമൂര്‍ത്തി
ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂര്‍ത്തി എന്നാണ് യു ആര്‍ അനന്തമൂര്‍ത്തിയുടെ മുഴുവന്‍ പേര്. ഷിമോഗ ജില്ലയിലെ തീര്‍ഥഹള്ളിയില്‍ മെലിഗെ ഗ്രാമത്തില്‍ 1932 ലായിരുന്നു ജനനം.
സാഹിത്യം പഠനവും ജീവിതവും
യു ആര്‍ അനന്തമൂര്‍ത്തിയുടെ പഠനവും പ്രവര്‍ത്തനമേഖലയും സാഹിത്യമായിരുന്നു. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. 1966 ല്‍ ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്.
വിവാഹം
1954 ലാണ് അദ്ദേഹം വിവാഹിതനായത്. ഏസ്തര്‍ അനന്തമൂര്‍ത്തിയാണ് ഭാര്യ. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ശരതും അനുരാധയും.
പ്രൊഫസര്‍ അനന്തമൂര്‍ത്തി
മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫസറായിട്ടാണ് അനന്തമൂര്‍ത്തിയുടെ അധ്യാപന ജീവിതത്തിന്റെ തുടക്കം. 1970 ലായിരുന്നു ഇത്.
കേരളത്തില്‍
കോട്ടയം എം ജി സര്‍വ്വകലാശാലയിലെ ആദ്യത്ത വൈസ് ചാന്‍സിലറായിരുന്നു. 1987 മുതല്‍ 1991 വരെയായിരുന്നു ഇത്. വിദേശ യൂണിവേഴ്‌സിറ്റികളില്‍ ഉള്‍പ്പെടെ വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിച്ചു.
ബീഫ് തിന്നുന്ന ബ്രാഹ്മണന്‍
ബ്രാഹ്മണര്‍ ബീഫ് തിന്നുന്നതിന് മഹാഭാരതത്തില്‍ തെളിവുകളുണ്ട് എന്ന അനന്തമൂര്‍ത്തിയുടെ പ്രസ്താവന വിവാദമായി. മതനേതാക്കള്‍ പലരും ഇതിനെതിരെ രംഗത്തുവന്നു. 2013 ലായിരുന്നു ഈ സംഭവം.
ബി ജെ പി വിരുദ്ധന്‍
2004 ല്‍ ബി ജെ പിക്കെതിരെ ലോക്‌സഭയിലേക്ക് മത്സരിച്ചു. എന്നാല്‍ അദ്ദേഹം തോറ്റുപോയി. പിന്നീടും ബി ജെ പി രാഷ്ട്രീയത്തിനെതിരെ അദ്ദേഹം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.
മോദിക്കെതിരെ
നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ രാജ്യം വിട്ടുപോകുമെന്ന് 2013 ലാണ് അദ്ദേഹം പറഞ്ഞത്. ഇത് വലിയ വിവാദമായി മാറി.
വണ്‍വേ ടിക്കറ്റ്
മോദി ജയിച്ചതോടെ വണ്‍വേ ടിക്കറ്റ് കൊറിയറില്‍ അയച്ചുകൊടുത്താണ് അനന്തമൂര്‍ത്തിയോട് ചിലര്‍ ദേഷ്യം തീര്‍ത്തത്. ഇത് അദ്ദേഹത്തെ വിഷമിപ്പിച്ചു.
നിലപാട് തിരുത്തി
നാക്ക് പിഴി മൂലം പറഞ്ഞുപോയ കാര്യത്തില്‍ ബി ജെ പിക്കാര്‍ ഇനിയും കടിച്ചുതൂങ്ങരുതെന്ന് പറഞ്ഞ് അദ്ദേഹം ഈ വിഷയം അവസാനിപ്പിച്ചു. എന്നാല്‍ മരണം വരെയും വിമര്‍ശകര്‍ അദ്ദേഹത്തെ വെറുതെ വിട്ടില്ല.
സംസ്‌കാര മുതല്‍
സാമൂഹ്യവിമര്‍ശനം വിഷയമാക്കിയ സംസ്‌കാരയാണ് അനന്തമൂര്‍ത്തിയുടെ ശ്രദ്ധേയമായ നോവല്‍. ബാര, അവസ്ഥെ, മൗനി, ദീക്ഷ തുടങ്ങിയവയും അദ്ദേഹത്തിന്റെ നോവലുകളാണ്.
ജ്ഞാനപീഠം
1994 ല്‍ ജ്ഞാനപീഠം, 1998 ല്‍ പത്മഭൂഷണ്‍, 2004 ല്‍ സാഹിത്യ അക്കാദമി ഫെലോഷിപ്പ് തുടങ്ങിയ ബഹുമതികളാല്‍ രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2013 ല്‍ മാന്‍ ബുക്കര്‍ പ്രൈസിന് നോമിനേറ്റ് ചെയ്യപ്പെട്ടു.
മരണത്തിലും വിവാദം
വൃക്കരോഗത്തെ തുടര്‍ന്ന് അനന്തമൂര്‍ത്തി മരിച്ചു എന്ന് മലയാളം മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തത് വിവാദമായി. വെള്ളിയാഴ്ച രാത്രിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം, എന്നാല്‍ ഇതിന് വളരെ മുന്‍പ് തന്നെ അദ്ദേഹം മരിച്ചതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചു.