ജീവിതത്തിന് എത്ര മധുരമുണ്ടാകും....ഇത്രത്തോളം....ഇതിനുമപ്പുറം
നമുക്ക് മുന്നില്‍ കൈ നീട്ടുന്ന ഭിക്ഷക്കാര്‍ക്ക് ചില്ലറത്തുട്ടുകള്‍ നല്‍കുന്നതിന് പകരം ജീവിയ്ക്കാനുള്ള ഒരു മാര്‍ഗം നല്‍കിയാലോ. അതേ ചൈന്നൈയില്‍ ഒരു സ്‌കൂളിലെ പ്‌ളസ് വണ്‍ വിദ്യാര്‍ഥികളാണ് ഇത്തരമൊരു കാര്യം ചിന്തിച്ചത്. സ്‌കൂളിന് മുന്നില്‍ ഭിക്ഷയെടുത്തിരുന്ന 52 കാരന് സ്വന്തമായി ഒരു മിഠായി കട നല്‍കിയാണ് തങ്ങളുടെ ശ്രമങ്ങള്‍ക്ക് ഇവര്‍ തുടക്കം കുറിച്ചത്.
കാലിഗി രംഗനാഥന്‍ മൗണ്ട്‌ഫോര്‍ഡ് മെട്രിക്കുലേഷന്‍ ഹെയര്‍സെക്കന്റി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പദ്ധതിയ്ക്ക് പിന്നില്‍. സ്‌കൂളിലേയ്ക്ക് എത്തുന്ന കുട്ടികള്‍ നിത്യവും തങ്ങളുടെ മുന്നില്‍ കൈ നീട്ടുന്ന ഒരു കൊച്ചു യാചകയെയെങ്കിലും നിത്യവും കാണാം. ഇത്തരം കാഴ്ചകള്‍ തീര്‍ത്ത മാനസിക വിഷമമാണ് കുട്ടികളെ വേറിട്ട ചിന്തയിലേയ്ക്ക് നയിച്ചത്.
പള്‌സ് വണ്‍ വിദ്യാര്‍ഥികളായ 13 ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് യാചകരെ സഹായിക്കാന്‍ ആദ്യം മുന്നിട്ടിറങ്ങിയത്. ഭിക്ഷയെടുക്കാന്‍ പോലും ആരോഗ്യമില്ലാത്ത നാഗര്‍ എന്ന മധ്യവയസ്‌ക്കന് ജീവനോപാധിയായി ഒരു മിഠായിക്കട ഈ ചങ്ങാതിക്കൂട്ടം നല്‍കി. ഇവരുടെ കൈവശം അധികം കാശൊന്നുമില്ലായരുന്നു. എന്നിരുന്നാലും എല്ലാവരും തങ്ങളുടെ പോക്കറ്റ്മണി സ്വരൂപിച്ചപ്പോള്‍ ഏകദേശം 25000 രൂപ. ഒരു തുടക്കത്തിന് ഇത് മതിയായി.
ഇപ്പോള്‍ നാഗുര്‍ എന്ന പഴയ യാചകന് ഭിക്ഷയെടുക്കേണ്ട ആവശ്യമില്ല. സ്‌കൂളിന് മുന്നില്‍ മിഠായി വിറ്റ് ജീവിയ്ക്കാം. കുട്ടികള്‍ ഇപ്പോഴും അയാള്‍ക്ക് ചില്ലറത്തുട്ടുകള്‍ നല്‍കും പകരം അയാള്‍ മിഠായിയും. ഇനിയുമുണ്ട് പ്രദേശത്ത് 30 ഓളം യാചകര്‍. ഇവരില്‍ ജോലി ചെയ്ത് ജീവിയ്ക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള സാഹചര്യമൊരുക്കാനൊരുങ്ങുകയാണ് കുട്ടികള്‍. സെക്യൂരിറ്റിയായും വീട്ടുജോലിയ്ക്കായും മറ്റും യാചകരെ തയ്യാറാക്കുകയാണ് വിദ്യാര്‍ഥികള്‍.