നരേന്ദ്ര മോദിയുടെ തൊട്ടുകൂടായ്മ മാറിയോ?
220 സീറ്റുകള്‍ നേടിയാല്‍ പിന്നെ ബി ജെ പി സെക്കുലര്‍ പാര്‍ട്ടിയാണ് എന്ന് പറഞ്ഞത് പ്രമുഖ ഡവലപ്‌മെന്റ് ജേര്‍ണലിസ്റ്റായ പി സായിനാഥാണ്. രാഷ്ട്രീയത്തില്‍ സ്ഥായിയായ ശത്രുക്കളും മിത്രങ്ങളുമില്ല എന്ന പഴഞ്ചൊല്ലിനെ സായിനാഥിന്റെ വാക്കുകളുമായി ചേര്‍ത്തു പറഞ്ഞാല്‍ നരേന്ദ്ര മോദി എന്ന ബി ജെ പി നേതാവിന്റെ ഇപ്പോഴത്തെ ചിത്രമായി.
എന്തൊക്കെയായിരുന്നു മോദിയെക്കുറിച്ചുള്ള ആരോപണങ്ങള്‍. മോദി വര്‍ഗീയ വാദിയാണ്, മോദി ഭരണത്തില്‍ വന്നാല്‍ മുസ്ലിങ്ങളെ കൊന്നൊടുക്കും, മോദി ജയിച്ചാല്‍ ഇന്ത്യയിലെ ജനാധിപത്യം തകരും.. ഇങ്ങനെ പോകുന്നു മോദിപ്പേടി. സുപ്രീം കോടതിപോലും തള്ളിക്കളഞ്ഞ വകുപ്പുകള്‍ പറഞ്ഞാണ് ഗുജറാത്തിലെ വര്‍ഗീയ കലാപത്തില്‍ മോദിയുടെ പേര് കൂട്ടിക്കെട്ടാന്‍ എതിരാളികള്‍ ശ്രമം നടത്തിയത്. എല്ലാ ആരോപണങ്ങളുടെയും ലക്ഷ്യം മോദിയായിരുന്നു. ഫലമോ അസാമാന്യമായി മോദി വളര്‍ന്നു.
എന്‍ ഡി എ കേവല ഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ് പോളുകള്‍ പറഞ്ഞതേയുള്ളൂ, വിമര്‍ശിച്ചവര്‍ക്കെല്ലാം മോദി വിശുദ്ധനായി മാറി. മോദിയുടെ സര്‍ക്കാരില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പുരൈട്ചി തലൈവി ജയലളിതയ്ക്കും നവീന്‍ പട്‌നായിക്കിന്റെ ബജു ജനതാദളിനും സന്തോഷമേയുള്ളൂ. പഴയ കോൺഗ്രസ് നേതാവ് ജഗൻ റെഡ്ഡിക്കുമില്ല മോദിയോട് തൊട്ടുകൂടായ്മ. എന്‍ സി പിയും മോദി സര്‍ക്കാരില്‍ സഹകരിക്കാന്‍ എതിര്‍പ്പില്ലാത്ത പോലെയാണ് സംസാരിക്കുന്നത്. മമതാ ബാനര്‍ജി എതിര്‍പ്പ് തുടരുന്നുണ്ടെങ്കിലും പഴയ മൂര്‍ച്ചയില്ല.
പ്രധാനമന്ത്രിയായി വരികയാണെങ്കില്‍ മോദിക്ക് ഒരിക്കല്‍ കൂടി വിസ നിഷേധിക്കാനുള്ള ധൈര്യം അമേരിക്ക കാണിക്കില്ല. രാജ്യ തലവന്‍മാര്‍ക്ക് എ ക്ലാസ് വിസയുണ്ട് എന്ന് പറഞ്ഞ് അമേരിക്ക മോദിയെ തത്വത്തില്‍ അംഗീകരിച്ചുകഴിഞ്ഞു. മോദി കൂടുതല്‍ ഫ്ളക്‌സിബിളായിരിക്കും എന്നാണ് ചൈനയുടെ പ്രതീക്ഷ. തൊട്ടുകൂടാത്തവന്‍ എന്ന് പറഞ്ഞ് അകറ്റിനിര്‍ത്താന്‍ ശ്രമിച്ച മോദിക്ക് ഇതെന്ത് പറ്റി, അധികാരം മോദിയുടെ അയിത്തം മാറ്റിയോ?