യുദ്ധത്തില്‍ സ്വന്തം പടയെ ഒറ്റുന്നവര്‍ക്ക് മരണശിക്ഷയ്ക്കപ്പുറം ഒരു ശിക്ഷയില്ല. ദയയും കാരുണ്യവും അവര്‍ക്കു നേരെ ചൊരിയരുത്. ഒരു മനുഷ്യാവകാശത്തിനും അര്‍ഹരല്ല അവര്‍. ബുധനാഴ്ച രാത്രി മുതല്‍ മുംബെയില്‍ ആരംഭിച്ച യുദ്ധത്തിലെ ഒറ്റുകാരും അര്‍ഹിക്കുന്നത് വധശിക്ഷ തന്നെ. ഏറ്റവും അങ്ങേയറ്റത്തെ ശിക്ഷ.
മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
ഒറ്റുകാര്‍ക്കുളള ഏറ്റവും വലിയ ശിക്ഷയ്ക്ക് എന്തുകൊണ്ടും അര്‍ഹരാണ് ഈ യുദ്ധം ലൈവ് കാണിക്കുന്ന സകല ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകരും. ഭീകരരെക്കാള്‍ ശല്യമാണ് നിര്‍ണായക മുഹൂര്‍ത്തങ്ങളില്‍ ഈ ചാനലുകള്‍. നിശിതമായി വിചാരണ ചെയ്യപ്പെടേണ്ടതാണ് അവരുടെ കഴുകന്‍ മനസ്.
ആദ്യ വെടി പൊട്ടിയ നിമിഷം മുതല്‍, ഇതാ ഈ വരികള്‍ എഴുതുന്നതു വരെ അക്ഷീണം പണിയെടുക്കുകയാണ് നവയുഗ ടെലിവിഷന്‍ ജേണലിസ്റ്റുകള്‍. അറിവും ചുണയും ചുറുചുറുക്കുമുളള മാധ്യമ പ്രവര്‍ത്തകര്‍ എന്ന് സ്വയം പ്രഖ്യാപിയ്ക്കുന്നവര്‍.
യുദ്ധക്കളത്തിലെ സൈനികരുടെയും കമാന്‍ഡോകളുടെയും ഓരോ നീക്കവും അവര്‍ കാമറയില്‍ പകര്‍ത്തി ലോകത്തെ കാണിക്കുമ്പോള്‍, സൈനിക തന്ത്രങ്ങള്‍ എതിരാളിയ്ക്ക് ചോര്‍ത്തുകയാണവര്‍. ഉയരത്തിന്റെയും മറവിന്റെയും എല്ലാ ആനുകൂല്യവും പറ്റി ഒളിവെടിയുതിര്‍ക്കുന്ന ഭീകരര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ടെലിവിഷന്‍ സെറ്റുകള്‍ ഓണ്‍ ചെയ്ത് വാര്‍ത്താ ചാനലിലേക്ക് റിമോട്ട് ഞെക്കിയാല്‍, പുറത്തെ പടയുടെ എല്ലാ നീക്കവും ലൈവായി അറിയാം.
എത്ര പൊലീസുകാരുണ്ടെന്നും എവിടെയൊക്കെ അവര്‍ മറഞ്ഞിരിക്കുന്നുവെന്നും ഭീകരര്‍ക്ക് നേരിട്ടു കാണാം. ഏതേത് ആയുധങ്ങളോടെയാണ് കമാന്‍ഡകള്‍ തങ്ങളെ പിടിക്കാന്‍ ഇരച്ചു കയറുന്നതെന്ന് അപ്പപ്പോള്‍ അവരറിയും. അവരുടെ കണ്‍മുന്നിലൂടെയാണ് സൈനിക വാഹനങ്ങള്‍ ഇരമ്പിയെത്തി നില്‍ക്കുന്നത്. സൈനിക മേധാവികളുടെ മുന്നൊരുക്കങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് മറുതന്ത്രം മെനയാന്‍ അവര്‍ക്ക് വേണ്ടത് നിമിഷങ്ങള്‍ മാത്രം. ഈ ലൈവ് ആരെയാണ് സഹായിക്കുന്നത്?
ജീവന്‍ പണയം വെച്ച് യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികനെ ഒറ്റുകയാണ് ടെലിവിഷന്‍ ചാനലുകള്‍. അവനെ കൊലയ്ക്കു കൊടുത്താണ് ലൈവ് മേധം സംവിധാനം ചെയ്യുന്നത്. മറഞ്ഞു നില്‍ക്കുന്ന പട്ടാളക്കാരന്റെ പുറകേ കാമറയുമായി പോകുന്ന മാധ്യമ പ്രവര്‍ത്തകന്‍, അറിയാനുളള ജനത്തിന്റെ അവകാശമല്ല, സംരക്ഷിക്കുന്നത്.
അവന്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ വഴി അറിയേണ്ടതെല്ലാം അറിയുന്നത് മനുഷ്യത്വം തൊട്ടുതേച്ചിട്ടില്ലാത്ത കൊടും കൊലപാതകികളാണ്. ശവം കൊത്തിപ്പറിച്ച് മിടുക്കന്മാരാകാന്‍ കൊതിക്കുന്നതിനിടയില്‍ അവരറിയുന്നില്ല, അറിയാനുളള ആരുടെ ആഗ്രഹമാണ് തങ്ങള്‍ സാധിച്ചു കൊടുക്കുന്നതെന്ന്. നരിമാന്‍ ഹൗസിലെ പട്ടാളക്കാരുടെ പിറകെ കാമറയുമായി തങ്ങള്‍ മാത്രമാണുളളതെന്ന് എത്ര ഊറ്റത്തോടെയാണ് ഒരു ടെലിവിഷന്‍ ചാനല്‍ വീമ്പിളക്കിയത്.
സുരക്ഷാ ഭടന്മാരുടെ ഏത് തന്ത്രവും ഭീകരര്‍ മുന്‍കൂട്ടി അറിയുന്നത് ആള്‍നാശത്തിലേ കലാശിക്കുകയുളളൂവെന്ന് തിരിച്ചറിയാനുളള ബോധം പരിചയസമ്പന്നരായ മാധ്യമ പ്രവര്‍ത്തകര്‍ക്കു പോലുമില്ലെന്നത് എത്ര നിരാശാജനകമാണ്?!
നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന യുദ്ധമുഖത്ത് സൈനികരുടെ സ്ഥാനവും നീക്കവും കാമറയില്‍ പകര്‍ത്തി ലൈവ് ആഘോഷിക്കാന്‍ മറ്റേതെങ്കിലും രാജ്യം തയ്യാറാകുമോയെന്ന് നമുക്കറിയില്ല. പക്ഷേ, ഇത് രാജ്യം ഇന്ത്യയാണ്. എന്തും നടക്കുന്ന ഇന്ത്യ.
യുദ്ധവിശകലനമെന്ന മട്ടില്‍ ഏതു പടുവിഡ്ഢിത്തവും തട്ടിവിടാന്‍ ഉളുപ്പില്ലാത്ത കുറേ ഉടന്‍കൊല്ലി റിപ്പോര്‍ട്ടര്‍മാരും ചാനല്‍ സ്റ്റുഡിയോയുടെ എയര്‍ കണ്ടീഷനു കീഴിലിരുന്ന് വിഡ്ഢിച്ചോദ്യങ്ങളുടെ പ്രവാഹം സൃഷ്ടിക്കുന്ന വാര്‍ത്താ അവതാരകരുമാണ് അടുത്ത പ്രതികള്‍. എന്തുകൊണ്ട് ഭീകരരെ പിടിക്കുന്നില്ലെന്നൊക്കെ ചാനല്‍ സ്റ്റുഡിയോയിലിരുന്ന് റിപ്പോര്‍ട്ടറോട് ചോദിച്ചുകളയും വാര്‍ത്താ അവതാരകന്‍.
ഭീകര വിരുദ്ധസ്ക്വാഡിന്റെ ചുമതല തന്നെ ഏല്‍പ്പിച്ചാല്‍ സകല ഭീകരനെയും കൊന്നു തളളുമെന്ന ഭാവത്തിലാണ് അവരില്‍ പലരും. പിടിക്കപ്പെടുമ്പോള്‍ മലയാളത്തിലെ ചില വാര്‍ത്താ അവതാരകരെ പരിചയപ്പെടുത്തുകയാണ് ശിക്ഷയെന്ന് പ്രഖ്യാപിക്കുകയേ വേണ്ടൂ, ഒരുമാതിരിയുളള ഭീകരന്മാര്‍ ഹിമാലയത്തിലോ കശ്മീര്‍ താഴ്വരയിലോ ഉപവാസം കിടന്നു മരിക്കാന്‍. പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊല്ലുമെന്ന ശിക്ഷാവിധി പോലും ഏല്‍ക്കാത്ത സാഹചര്യത്തില്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിക്ക് ഈ രീതി ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്.
സ്വന്തം ചിന്താശൂന്യതയും വിഡ്ഢിത്തരങ്ങളും വലിയൊരു ജനസാമാന്യത്തിനു മുന്നിലേയ്ക്ക് തുറന്നു പിടിക്കാന്‍ ടെലിവിഷന്‍ ആങ്കര്‍മാരെ പോലെ ഉളുപ്പില്ലാത്ത വര്‍ഗം വേറെ കാണുമോ ആവോ? ഏതെല്ലാം തരത്തിലുളള പീഡനങ്ങളാണ് ജനം അനുഭവിക്കേണ്ടി വരുന്നത്? ഇതിനോളമോ ഇതിനേക്കാലേറെയോ അറപ്പുളവാക്കുന്നതാണ് ഭീകര ആക്രമണത്തെക്കുറിച്ച് യാതൊരു വിവരവും വിവരവും ഇല്ലാത്ത രാഷ്ട്രീയ ജാഡക്കാരുടെ വാചക കസര്‍ത്ത്. ഇവരെ സ്റ്റുഡിയൊവില്‍ കൊണ്ടുവന്നും ഫോണ്‍വിളിച്ചും അഭിപ്രായം പറയിയ്ക്കാന്‍ ചാനലുകാര്‍ക്ക് ഒട്ടും ഉളുപ്പുമില്ല. ഇവരുടെ വിവരവും രാഷ്ട്രീയ മര്യാദയും കാണികള്‍ക്ക് അളക്കാന്‍ കഴിയുമെന്ന ഗുണം മാത്രമാണ് ഇത്തരം പരിപാടികള്‍ക്കുള്ളത്. എന്തായാലും റിമോട്ട് കണ്‍ട്രോള്‍ ഉള്ളത് ഭാഗ്യം.
ടെലിവിഷന്‍ കാമറയ്ക്കു മുന്നിലാണ് ഭീകര വിരുദ്ധ സ്ക്വാഡിന്റെ തലവനും മുംബൈ അസിസ്റ്റന്റ് കമ്മിഷണറുമൊക്കെ പിടഞ്ഞു മരിച്ചത്. ഈ യത്നത്തില്‍ ഒട്ടേറെ പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അവര്‍ക്ക് ഉചിതമായ ശ്രദ്ധാജ്ഞലി അര്‍പ്പിക്കാന്‍ പോലും ടെലിവിഷന്‍ പ്രഭുക്കന്മാര്‍ക്ക് സമയമില്ല.
താജിന്റെ ഗേറ്റിനു വെളിയില്‍, ട്രൈഡറ്റ് ഒബറോയിയുടെ മതിലിനു ചേര്‍ന്നുളള പോസ്റ്റിനു കീഴെ തോക്കും ചൂണ്ടിയിരിക്കുന്ന പോലീസുകാരനെ കാമറയില്‍ പകര്‍ത്തി ഒറ്റുകൊടുക്കാന്‍ മത്സരിക്കുമ്പോള്‍ എന്ത് ശ്രദ്ധാഞ്ജലി? ഹേമന്ത് കാര്‍ക്കറെ മരിച്ച് മണിക്കൂറുകള്‍ക്കകം അദ്ദേഹത്തെക്കുറിച്ചുളള വിവരങ്ങള്‍ വിക്കി പീഡിയയിലും മറ്റ് വെബ് സൈറ്റുകളിലുമൊക്കെ പ്രത്യക്ഷപ്പെട്ടു. എന്നിട്ടും എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും ഈ ധീരന്മാര്‍ക്കു വേണ്ടി അഞ്ചു മിനിട്ട് മാറ്റിവെയ്ക്കാനുളള നേരമുണ്ടായില്ല ടെലിവിഷന്‍ സിംഹങ്ങള്‍ക്ക്.
ഈ നേരത്തും ടാം റേറ്റിംഗും എ മാപ്പ് റേറ്റിംഗും ഉയര്‍ത്തി പരസ്യം പിടിയ്ക്കാനുള്ള കുടില തന്ത്രത്തിനപ്പുറം ഇവര്‍ ഒരു സഹായവും സമൂഹത്തോട് ചെയ്യുന്നില്ല.
ബുധനാഴ്ച രാത്രി രണ്ടേകാലിന് ശേഷം പൊലീസുസാരുടെ നീക്കങ്ങള്‍ നേരിട്ട് ചാനലുകള്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരു ചാനല്‍ മാത്രം ലൈവ് നിറുത്തി. സി എന്‍ എന്‍ ഐ ബി എന്‍ ആയിരുന്നു അത്. സാങ്കേതിക തകരാറുകൊണ്ടാണോ അതോ മാദ്ധ്യമ സദാചാര ബോധം കൊണ്ടാണോ ഇതെന്ന് അറിയില്ല. മാദ്ധ്യമ സദാചാര ബോധമായിരുന്നെങ്കില്‍ അത് അവര്‍ക്ക് കാണികളുടെ മുന്നില്‍ തുറന്ന് പറയാമായിരുന്നു. ഒരുപക്ഷേ മറ്റ് ചാനലുകളും ഈ വഴി സ്വീകരിയ്ക്കാന്‍ ഇത് കാരണമായേനെ. പക്ഷേ അതുണ്ടായില്ല. അതുകൊണ്ട് ഇതി സാങ്കേതിക തകരാറാണെന്ന് വേണം കരുതാന്‍.
ഇതുപോലുളള സംഭവങ്ങളുണ്ടാകുമ്പോള്‍ ടെലിവിഷന്‍ ചാനലുകളെ കര്‍ശനമായി നിയന്ത്രിക്കാനുളള തന്റേടം ആഭ്യന്തര വകുപ്പ് കാണിക്കണം. സേനയുടെ ആത്മബലം തകര്‍ത്ത് നടത്തുന്ന മാധ്യമ പ്രവര്‍ത്തനം രാജ്യത്തിനോ ജനതയ്ക്കോ ഒരു ചുക്കും നേടിക്കൊടുക്കുന്നില്ല. അറിയാനും അറിയിക്കാനുമുളള അവകാശത്തിന്റെ മറ പറ്റി ഇവര്‍ നടത്തുന്നത് ശുദ്ധ തോന്നിയവാസമാണെന്ന് വിളിച്ചു പറയാനുളള തന്റേടം രാഷ്ട്രീയപ്പാര്‍ട്ടികളും കാണിക്കണം.
സ്വന്തം മുഖവും ശബ്ദവും സംപ്രേക്ഷണം ചെയ്തുകാണാനുളള ആഗ്രഹത്തിന് രാഷ്ട്ര സുരക്ഷയും സൈന്യത്തിന്റെ ആത്മബലവും വിലയായി നല്‍കണമെന്ന് ശഠിക്കുന്ന ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തനം ജനത്തിന് ഭാരമാണ്. ശാപമാണ്. അതിരു കടക്കുന്ന ഈ ലൈവ് ഭ്രാന്തിന് അറുതി വരുത്തിയേ തീരൂ. ഇവരെ കയറൂരി വിട്ടാല്‍ ഈ രാജ്യത്തെത്തന്നെ ഇവര്‍ കൊത്തിവലിക്കും. തീര്‍ച്ച.
























