ജയലളിതയുടെ ജീവിത കഥ; സിനിമാനടിയില്‍ നിന്ന് 'അമ്മ'യിലേക്ക്
കര്‍ണാടകത്തില്‍ ജനിച്ച്, തമിഴകത്തിന്റെ അമ്മയായി മാറിയ രാഷ്ട്രീയ പ്രതിഭാസമാണ് ഒറ്റ വാക്കില്‍ ജയലളിത. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള പരകായ പ്രവേശനം തമിഴകത്ത് പുതിയ സംഭവമല്ലെങ്കിലും അക്കാര്യത്തില്‍ ജയലളിതയോളം വിജയിച്ചവര്‍ കുറവാണ്.
തമിഴകത്തെ രണ്ടാമത്തെ വനിത മുഖ്യമന്ത്രി, ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി...ആദ്യ വനിത പ്രതിപക്ഷ നേതാവ്.. എതിരാളികളോട് ദയാദാക്ഷിണ്യങ്ങളില്ലാതെ പ്രതികാരം ചെയ്യുന്ന ഉരുക്ക് വനിത... പിടിവാശിക്കാരി... അഴിമതിക്കാരി... ജയലളിതയെ പലരും പലതും വിശേഷിപ്പിച്ചു.
എന്നാല്‍ തമിഴകത്തിന് ജയ അമ്മയായിരുന്നു, പുരട്ചി തലൈവിയായിരുന്നു. ജനപ്രിയമായ ഏറെ നടപടികളെടുത്ത നിശ്ചയദാര്‍ഢ്യമുള്ള ഭരണകര്‍ത്താവായിരുന്നു. ജയലളിതയുടെ ജീവിതം ചിത്രങ്ങളിലൂടെ..
കര്‍ണാടകക്കാരി
1948 ഫെബ്രുവരി 24 ന് കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മേലുക്കോട്ടെയിലാണ് ജയലളിത ജയറാം എന്ന ജയലളിതയുടെ ജനനം.
അയ്യങ്കാര്‍ പൊണ്ണ്
ഒരു അയ്യങ്കാര്‍ കുടുംബത്തിലായിരുന്നു ജനനം. രണ്ട് വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. പിന്നീട് താമസം ബാംഗ്ലൂരില്‍.
അമ്മ സിനിമാക്കാരി
ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ജയലളിതയുടെ അമ്മ തമിഴ് സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങി. ഇതോടെ താമസം ചെന്നൈയിലേക്ക്.
മികച്ച വിദ്യാര്‍ത്ഥി
ചെന്നൈയിലെ പ്രശസ്തമായ ചര്‍ച്ച് പാര്‍ക്ക് പ്രസന്റേഷന്‍ കോണ്‍വെന്റ് സ്‌കൂളിലായിരുന്നു മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയത്. മികച്ച വിദ്യാര്‍ത്ഥിനിയായിരുന്നു, ഉപരിപഠനത്തിന് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പും കിട്ടി.
പഠനം ഉപേക്ഷിച്ച് സിനിമയിലേക്ക്
മികച്ച വിദ്യാര്‍ത്ഥിനിയായിട്ടും ജീവിത പ്രശ്‌നങ്ങള്‍ ജയലളിതയെ ഉപരിപഠനത്തിന് അനുവദിച്ചില്ല. പഠനം ഉപേക്ഷിച്ച് അമ്മക്കൊപ്പം സിനിമയിലേക്ക്.
ആറ് ഭാഷകള്‍
ആറ് ഭാഷകള്‍ ഉപയോഗിക്കാനറിയാം ജയലളിതക്ക്. തമിഴ്, കന്നട, മലയാളം, തെലുങ്ക്, ഇംഗ്ലീഷ് ഹിന്ദി.
ആദ്യ സിനിമ
1964 ല്‍ പുറത്തിറങ്ങിയ ചിന്നദ ഗോമ്പേ എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. വെറും 15 വയസ്സ് മാത്രമായിരുന്നു പ്രായം. മെട്രിക്കുലേഷന്‍ വിദ്യാര്‍ത്ഥിനിയായിരുന്നു അപ്പോള്‍.
തമിഴില്‍
അടുത്ത വര്‍ഷം തന്നെ തമിഴിലും അരങ്ങേറ്റം. വെണ്ണിര ആടൈ എന്ന ചിത്രം.
കുട്ടിക്കുപ്പായമിട്ട നായിക
തമിഴില്‍ ആദ്യമായി കുട്ടിക്കുപ്പായമിട്ട് അഭിനയിക്കുന നായികയായിരിരുന്നു ജയലളിത. ശിവാജി ഗണേശനും എംജിആറിനും ഒപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചു.
എംജിആറിനൊപ്പം
തമിഴകത്തിന്റെ എക്കാലത്തേയും സൂപ്പര്‍ താരം എംജിആര്‍ ആണ്. എംജിആറിനൊപ്പം നിരവധി സിനിമകളിലാണ് ജയളിത അഭിനയിച്ചിട്ടുള്ളത്. ഇരുവരേയും ചേര്‍ത്ത് നിരവധി കഥകളാണ് പ്രചരിച്ചിരുന്നത്.
രാഷ്ട്രീയത്തില്‍
എംജിആര്‍ തന്നെയായിരുന്നു ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. ആദ്യം എംജിആറിന്റെ ക്ഷണം നിഷേധിച്ചെങ്കിലും 1982 ല്‍ എഐഎഡിഎംകെയില്‍ ചേര്‍ന്നു.
രാജ്യസഭ എംപി
1984 ല്‍ ജയലളിത രാജ്യസഭ എംപിയായി. ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള പ്രാവീണ്യമായിരുന്നു എംജിആറിനൊക്കൊണ്ട് ഇത്തരം ഒരു തീരുമാനമെടുപ്പിച്ചത്.
എംജിആറിന്റെ മരണം
1987 ല്‍ എംജിആര്‍ മരിച്ചതോടെ പാര്‍ട്ടി പിളര്‍ന്നു. മുഖ്യമന്ത്രിസ്ഥാനം കൊതിച്ച ജയലളിതക്ക് എതിരായി എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനെത്തി. ജാനകി അങ്ങനെ തമിഴകത്തെ ആദ്യ വനിത മുഖ്യമന്ത്രിയായി.
പ്രതിപക്ഷ നേതാവ്
തമിഴകത്തെ ആദ്യത്തെ വനിത പ്രതിപക്ഷ നേതാവാണ് ജയലളിത. 1989 ലെ തിരഞ്ഞെടുപ്പിലായിരുന്നു ഇത്.
മുഖ്യമന്ത്രി
1991 ല്‍ ജയലളിത തമിഴകത്തെ രണ്ടാമത്തെ വനിത മുഖ്യമന്ത്രിയായി. രാജീവ് ഗാന്ധിയുടെ വധത്തെത്തുടര്‍ന്നുള്ള അനുകൂല സാഹചര്യം മുതലാക്കിയായിരുന്നു ഇത്. കോണ്‍ഗ്രസ് അന്ന് എഐഎഡിഎംകെയുടെ സഖ്യ കക്ഷിയായിരുന്നു.
അഴിമതിക്കഥകള്‍
മുഖ്യമന്ത്രിക്കസേരയില്‍ ആദ്യമായിരുന്ന നാളുകളിലായിരുന്നു ജയലളിതക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഏറെ ഉയര്‍ന്നത്.
ശശി കലയും വളര്‍ത്തുമകനും
തോഴി ശശികലയും വളര്‍ത്തുമകന്‍ സുധാകരനും ജയലളിതക്കൊപ്പം ചേര്‍ന്ന് തമിഴകത്തെ അഴിമതികളുടെ കൂത്തരങ്ങാക്കി മാറ്റിയെന്ന് ഡിഎംകെ ആരോപിച്ചു.
വീണ്ടും മുഖ്യമന്ത്രി
2001 ല്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ജയ എത്തി. പക്ഷേ അഴിമതിക്കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനാല്‍ മത്സരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ വിജയിച്ചു. ജയയെ മുഖ്യമന്ത്രിയാകാന്‍ സ്പീക്കര്‍ ക്ഷണിച്ചു.
കോടതി വിധി
സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് ജയക്ക് മുഖ്യമന്ത്രിപദം രാജിവക്കേണ്ടി വന്നു. പാര്‍ട്ടിയിലെ ആശ്രിതന്‍ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി അവരോധിച്ച് ജയ ഭരണം നടത്തി.
ഒടുവില്‍
2011 ല്‍ ആണ് ജയ മൂന്നാമതും മുഖ്യമന്ത്രിയാകുന്നത്. ഇത്രയേറെ ജനപ്രിയ നടപടികളെടുത്ത ഒരു മുഖ്യമന്ത്രിയെ അടുത്ത കാലത്തൊന്നും കാണാനാവില്ല. അതുകൊണ്ട് തന്നെ തമിഴകം ജയലളിതയെ വീണ്ടും വീണ്ടും അമ്മ എന്ന് വിളിച്ചു.