മലയാളത്തിന് ഹൃദയഹാരിയായ ഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി (86) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം ബുധനാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വെള്ളിയാഴ്ചയാണ് ശവസംസ്‌കാരം.
എംടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറന്ന നഖക്ഷതങ്ങളിലൂടെ മലയാളിയുടെ ആസ്വാദക ഹൃദയത്തില്‍ മഞ്ഞള്‍ പ്രസാദം ചാര്‍ത്തിയാണ് ബോംബെ രവി നമ്മുടെ ഹൃദയങ്ങളില്‍ കൂടു കൂട്ടി തുടങ്ങിയത്.
പിന്നീട് പഞ്ചാഗ്നി, ഒരു വടക്കന്‍ വീരഗാഥ, വൈശാലി, സര്‍ഗം, തീര്‍ത്ഥം, കളിവാക്ക്, പാഥേയം, ഗസല്‍, സുകൃതം, വിദ്യാരംഭം, പരിണയം തുടങ്ങിയ ചലച്ചിത്രങ്ങളിലെ അപൂര്‍വ്വ സുന്ദരഗാനങ്ങളിലൂടെ ബോംബെ രവി മനയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നേടി.
മയൂഖത്തിനു വേണ്ടിയാണ് ബോംബെ രവി മലയാളത്തില്‍ അവസാനമായി സംഗീതം ചെയ്തത്.
നഖക്ഷതങ്ങളിലെ മഞ്ഞള്‍ പ്രസാദവും... വൈശാലിയിലെ ഇന്ദു പുഷ്പം... എന്നീ ഗാനങ്ങള്‍ ആലപിച്ച ചിത്രയ്ക്ക് ദേശീയ അവാര്‍ഡും ലഭിക്കുകയുണ്ടായി.
ക്ഷേത്രങ്ങളില്‍ ഭജന പാടിയാണ് രവിശങ്കര്‍ ശര്‍മ്മ എന്ന ബോംബെ രവി സംഗീതത്തിന്റെ അനന്തവിഹായസ്സിലേക്ക് ആദ്യമായി കാലെടുത്തു വെച്ചത്. ആനന്ദ്മഠം എന്ന ഹിന്ദി സിനിമയില്‍ കോറസ് പാടിയാണ് രവി ചലച്ചിത്ര സംഗീത ലോകത്തേക്ക് പ്രവേശിച്ചത്.
ചൗദ്‌വി കാ ചൗക്ക് എന്ന സിനിമയിലെ പാട്ടുകളാണ് രവിയെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സംഗീതജ്ഞനാക്കിയത്. പാട്ടുകള്‍ക്ക് ഈണം നല്‍കുന്നതിനോടൊപ്പം ആശ ഭോസ്ലേയ്‌ക്കൊപ്പം പാട്ടുകള്‍ പാടുകയും ഗാനങ്ങള്‍ എഴുതുക പോലും ചെയ്തു.





















