രാഷ്ട്രീയപ്രതിയോഗികളുടെ കൊലവാളിനിരയായി രക്തസാക്ഷിത്വം വരിച്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്റെ ജീവിതത്തിന് ഇനി അഭ്രാവിഷ്‌കാരം.
സിപിഎമ്മിനെതിരേ ഒഞ്ചിയത്ത് പ്രതിരോധ ശബ്ദമുയര്‍ത്തുകയും കേരളത്തിലൊട്ടാകെ അതിന്റെ അലയടികള്‍ മുഴങ്ങികൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച പ്രസ്തുത കൊലപാതകമുണ്ടായത്.
ടിപി ചന്ദ്രശേഖരന്റെ ആദര്‍ശരാഷ്ട്രീയജീവിതവും കൊലപാതകത്തിനിടയാക്കിയ രാഷ്ട്രീയസംഭവവികാസങ്ങളും ഒന്നിച്ചുചേര്‍ത്തുകൊണ്ടുള്ള സിനിമയ്ക്ക് തുടക്കം കുറിക്കുകയാണ്. ഒഞ്ചിയം സ്വദേശിയും ചലച്ചിത്രപ്രവര്‍ത്തകനുമായ മൊയ്തു താഴത്താണ് ടിപിയുടെ ജീവിതകഥ ചലച്ചിത്രമാക്കുന്നത്.
സുറാഫ് വിഷ്വല്‍ മീഡിയ നിര്‍മിക്കുന്ന സിനിമയുടെ ക്യാമറാമാന്‍ ജലീല്‍ ബാദുഷയാണ്. ആദ്യ മധ്യാന്തം, ബ്യാരി എന്നീ ദേശീയ ശ്രദ്ധയാകര്‍ഷിച്ച സിനിമകളുടെ ഛായാഗ്രാഹകനാണ് ജലീല്‍ ബാദുഷ. തിരക്കഥ ബ്രിജോയ് കൊച്ചിയും പുഷ്പരാജ് പുത്തൂരുമാണ് തയ്യാറാക്കുന്നത്. ബാപ്പു വാവാടാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഗസലിന്റെതാണ് സംഗീതം.
അര്‍ത്ഥവത്തായ രാഷ്ട്രീയ ദൗത്യം ഏറ്റെടുക്കാനാണ് ഈ സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് മൊയ്തുതാഴത്ത് പറഞ്ഞു. ഈ ചിത്രത്തിന്റെ സിഡികള്‍ എല്ലാ വീടുകളിലും എത്തിച്ചുകൊണ്ട് ആ ദൗത്യം പൂര്‍ത്തീകരിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
ഒഞ്ചിയം മേഖലയില്‍ നിന്നുള്ളവരുടെ പരിപൂര്‍ണ പിന്തുണ സിനിമയ്ക്കുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ആര്‍എംപി ഇതിനെ കുറിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല.





























