സിനിമയും സിനിമാപരിപാടികളും ഒഴിച്ചുകൂടാത്തതാണെങ്കിലും വന്‍തുക മുടക്കി പുതിയ സിനിമകള്‍ വാങ്ങേണ്ടെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനാണ് കെടിഎഫ് തീരുമാനിച്ചിരിയ്ക്കുന്നത്. ഇത് മലയാള ചലച്ചിത്ര വിപണിയ്ക്ക് ഏല്‍പ്പിയ്ക്കുന്ന ആഘാതം വലുതാണെന്ന കാര്യത്തില്‍ സംശയം വേണ്ട.
ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്യങ്ങളും ട്രെയിലറുകളുമെല്ലാമാണ് പലപ്പോഴും തിയറ്ററുകള്‍ നിറയ്ക്കുന്നത്. മറ്റു വിനോദപരിപാടികളിലൂടെയും സിനിമ പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. ചാനലുകളില്‍ മിമിക്രി-കോമഡി പരിപാടികളും റിയാലിറ്റി ഷോകളും അതുപോലുള്ള വിനോദപരിപാടികളും സിനിമയ്ക്ക് ഒരുപാട് പുതിയ താരങ്ങളെയും സമ്മാനിയ്ക്കുന്നുണ്ട്.
സിനിമിയുടെ നിര്‍മാണം, വിതരണം, പ്രദര്‍ശനം തുടങ്ങിയ മേഖലകളിലും ടെലിവിഷന്‍ സ്വാധീനം ചെലുത്തുന്നു. ചുരുക്കത്തില്‍ ചലച്ചിത്ര വിപണിയുടെ മുന്നോട്ടുള്ള പോക്കിനെ ചാനലുകള്‍ കാര്യമായി തന്നെ പിന്തുണയ്ക്കുന്നുണ്ട്. ഇങ്ങനെ പരസ്പര സഹകരണത്തോടെ മുന്നോട്ടു പോകുന്ന രണ്ട് മേഖലകളാണ് സിനിമയും ടെലിവിഷനുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
എന്നാല്‍ സിനിമകളുടെ പ്രദര്‍ശനാവകാശത്തിന് വന്‍തുക ചോദിയ്ക്കുന്നതാണ് ചാനലുകളെ പ്രകോപിപ്പിയ്ക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍പ്പോലും കോടികളാണ് സിനിമാക്കാര്‍ ചോദിയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ മൂന്ന് കോടി രൂപയ്ക്ക് മേല്‍ തുക നല്‍കി ഒരു സിനിമയും വാങ്ങില്ലെന്നാണ് കെടിഎഫ് ഭാരവാഹികള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
മോഹന്‍ലാല്‍-മമ്മൂട്ടി സിനിമകള്‍ 3.5 കോടി രൂപയോളമാണ് സാറ്റലൈറ്റ് റേറ്റായി ആവശ്യപ്പെടുന്നത്. ദിലീപ്-പൃഥ്വി തുടങ്ങിയവരുടെ സിനിമകളുടെ വില 2.75-3കോടി രൂപയ്ക്കിടയിലാണ്. ചാനലുകളുടെ ചെലവില്‍ വന്‍ ബജറ്റിലൊരുങ്ങുന്ന സിനിമകളുടെ ചെലവ് ചാനലുകള്‍ വഹിയ്‌ക്കേണ്ടെന്നാണ് കെടിഎഫ് യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.
അടുത്ത പേജില്‍
ചാനല്‍പ്പോര്: സൂപ്പറുകളുടെ വിലക്ക് വിലപ്പോവില്ല





























