അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ പിരിച്ചുവിടുന്നു
കൊച്ചി: സേവ് സിപിഎം ഫോറവുമായി ബന്ധമുണ്ടെന്നാരോപിച്ച് കഴിഞ്ഞആറ് വര്‍ഷമായി ദേശാഭിമാനി പത്രാധിപസമിതിയില്‍ നിന്ന് പുറത്ത് നിര്‍ത്തിയിരുന്ന അസോസിയേറ്റ് എഡിറ്റര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ പിരിച്ചുവിടുന്നു.
അച്ചടക്ക നടപടിയായി ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ നിശ്ചയിച്ചതായി ദേശാഭിമാനി ജനറല്‍ മാനേജര്‍ പി. കരുണാകരന്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
ജോലിക്ക് അനധികൃതമായി ഹാജരായില്ലെന്നതാണ് പിരിച്ചുവിടലിന് കാരണമായി പറയുന്നത്. ശമ്പളം ആവശ്യപ്പെട്ടുകൊണ്ടുള്ള അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ പരാതിയെത്തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാര്‍ റഫര്‍ ചെയ്ത കേസിലെ അപ്പീല്‍ ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കെയാണ്, പിരിച്ചുവിടല്‍ നീക്കം നടക്കുന്നത്.
1998 ആഗസ്തിലാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിഅംഗംകൂടിയായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ വി.ബി. ചെറിയാനോടും മറ്റു രണ്ടു പേരോടുമൊപ്പം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. മെഡിക്കല്‍ ലീവിലായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് സപ്തംബര്‍ എട്ടിന് ദേശാഭിമാനിയില ജോലിക്ക് ഹാജരായെങ്കിലും പുതിയ ചുമതല പാര്‍ട്ടി നേതൃത്വം തീരുമാനിക്കുംവരെ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മാനേജ്മെന്റ് നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മാറിനിന്ന അദ്ദേഹത്തിന് മൂന്നുമാസം ശമ്പളം വീട്ടിലെത്തിച്ചിരുന്നു. പിന്നീട് ശമ്പളം നല്‍കുന്നത് നിര്‍ത്തി.
പുറത്താക്കിയ നാലുപേരെയും തിരിച്ചെടുക്കാന്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ 1999 ജനുവരിയില്‍ നിര്‍ദേശിച്ചിരുന്നു. അത് നടപ്പാകാത്ത സാഹചര്യത്തില്‍ പത്രപ്രവര്‍ത്തക നിയമമനുസരിച്ച് മാനേജ്മെന്റില്‍ നിന്ന് ശമ്പളം വാങ്ങിത്തരാന്‍ ആവശ്യപ്പെട്ട് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് സര്‍ക്കാരിനെ സമീപിച്ചു. തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തില്‍ ഏതു നിമിഷവും ജോലിക്ക് ഹാജരാകാമെന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് അറിയിച്ചിരുന്നു.
കേസില്‍ ലേബര്‍ കോടതി വിധിക്കെതിരെ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഒന്നര വര്‍ഷമായിട്ടും അപ്പീല്‍ വിചാരണയ്ക്ക് വന്നിട്ടില്ല. ഇതിനിടെയാണ് പിരിച്ചുവിടാനുള്ള മാനേജ്മെന്റ് തീരുമാനം.