രാമലിംഗരാജു അറസ്റ്റില്‍; സത്യം ഡയറക്ടര്‍ബോര്‍ഡ് പിരിച്ചുവിട്ടു

ശനി, ജനുവരി 10, 2009, 9:43 [IST]
ഹൈദരാബാദ്‌: സാമ്പത്തിക ക്രമക്കേടുകളെത്തുടര്‍ന്ന്‌ പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേര്‍സിന്റെ മുന്‍ മേധാവി ബി.രാമലിംഗരാജു വെള്ളിയാഴ്ച രാത്രി ആന്ധ്രപ്രദേശ് ഡിജിപിയ്ക്ക് മുന്പാകെ കീഴടങ്ങി.

രാത്രി പത്തുമണിയ്ക്കു കീഴടങ്ങിയ രാജുവിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുചെയ്തു. രാമലിംഗരാജുവിന്‍റെ സഹോദരന്‍ രാംരാജുവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനിടെ സത്യം കന്പ്യൂട്ടേര്‍സിന്‍റെ ഡയറക്ടര്‍ ബോര്‍ഡ്‌ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. പുതുതായി 10 ഡയറക്ടര്‍മാരെ സര്‍ക്കാര്‍ നിയമിക്കുമെന്ന്‌ കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രി പി.സി ഗുപ്‌ത അറിയിച്ചു.

കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം ശനിയാഴ്‌ച ഹൈദരാബാദില്‍ നടക്കാനിരിക്കെയാണ്‌ കേന്ദ്രസര്‍ക്കാറിന്റെ പിരിച്ചുവിടല്‍ നടപടിയുണ്ടായത്‌. നിലവിലുള്ള ബോര്‍ഡ്‌ ഇല്ലാതായെന്നും പുതിയ ബോര്‍ഡ്‌ ഒരാഴ്‌ചയ്‌ക്കകം യോഗം ചേരുമെന്നും ഗുപ്‌ത പറഞ്ഞു.

കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ സര്‍ക്കാറിന്‌ തത്‌കാലം ഉദ്ദേശ്യമില്ലെന്നും സത്യത്തിന്റെ എട്ട്‌ അനുബന്ധ കമ്പനി അക്കൗണ്ടുകളും കേന്ദ്ര അന്വേഷണസംഘം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാമലിംഗരാജു ശനിയാഴ്‌ച ചോദ്യംചെയ്യലിനായി ഹാജരാവുമെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എസ്‌. ഭരത്‌കുമാര്‍ വെള്ളിയാഴ്‌ച പറഞ്ഞിരുന്നു.
സത്യം കമ്പ്യൂട്ടേഴ്‌സിന്റെ കുംഭകോണത്തെപ്പറ്റി ആന്ധ്രാപ്രദേശ്‌ പോലീസ്‌ വെള്ളിയാഴ്‌ച അന്വേഷണം ആരംഭിച്ചു.

കേന്ദ്ര കമ്പനികാര്യവകുപ്പും ഓഹരിവിപണിയെ നിയന്ത്രിക്കുന്ന ഔദ്യോഗിക ഏജന്‍സിയായ 'സെബി'യും (സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ) വ്യാഴാഴ്‌ച ആരംഭിച്ച സംയുക്താന്വേഷണം തുടരുകയാണ്‌. ഈ അന്വേഷണസംഘത്തിനു മുമ്പാകെ രാമലിംഗരാജു ശനിയാഴ്‌ച ഹാജരാകുമെന്നാണ്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വെള്ളിയാഴ്‌ച അറിയിച്ചത്‌.

സംഘം ഹൈദരാബാദിലെ സത്യം ആസ്ഥാനത്ത്‌ നടത്തിയ പരിശോധനയില്‍ ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഏഴായിരത്തിലധികം കോടിയുടെ ക്രമക്കേട്‌ ഏറ്റുപറഞ്ഞ്‌ രാജു ബുധനാഴ്‌ചയാണ്‌ സത്യം ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്‌.

രാജുവിന്റെ മക്കള്‍ നടത്തുന്ന മെയ്‌ത്യാസ്‌ പ്രോപ്പര്‍ട്ടീസ്‌, മെയ്‌ത്യാസ്‌ ഇന്‍ഫ്ര തുടങ്ങിയ കമ്പനികളും അന്വേഷണത്തിന്റെ പരിധിയില്‍ വരും. അതിനിടെ 12,000 കോടി രൂപയുടെ ഹൈദരാബാദ്‌ മെട്രോ റെയില്‍ പദ്ധതിയുള്‍പ്പെടെ മെയ്‌റ്റാസ്‌ ഇന്‍ഫ്ര ഏറ്റെടുത്ത പദ്ധതികളുടെ നടത്തിപ്പ്‌ അവലോകനം ചെയ്യാന്‍ സംസ്ഥാന ചീഫ്‌ സെക്രട്ടറിക്ക്‌ മുഖ്യമന്ത്രി വൈ.എസ്‌ രാജശേഖര റെഡ്‌ഡി നിര്‍ദേശം നല്‌കി.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST