സഭ വിമോചനസമര വാര്‍ഷികം ആഘോഷിക്കുന്നു
കൊച്ചി: വിമോചന സമരത്തിന്റെ അന്‍പതാം വാര്‍ഷികം അഘോഷിക്കുന്നതിനായി എറണാകുളം, അങ്കമാലി അതിരൂപതയ്‌ക്കു കീഴിലുള്ള പള്ളികളില്‍ ഞായറാഴ്‌ച പ്രത്യേക സര്‍ക്കുലര്‍ വായിച്ചു.
കര്‍ദിനാല്‍ മാര്‍ വര്‍ക്കി വിതയത്തിലാണ് സര്‍ക്കുലര്‍ തയ്യാറാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ സഭയുടെ നിശബ്ദമായ രണ്ടാം വിമോചന സമരമായി ഇടതുപാര്‍ട്ടികള്‍ വിലയിരുത്തിയ സാഹചര്യത്തിലാണ് വിമോചന സമരവാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ സഭ തീരുമാനിച്ചതെന്ന് സെര്‍ക്കുലറില്‍ പറയുന്നു.
വിമോചന സമരകാലത്തെ നടപടികള്‍ തന്നെയാണ് ഇടതുപക്ഷം ഇപ്പോഴും തുടരുന്നതെന്ന് കര്‍ദിനാള്‍ സര്‍ക്കുലറില്‍ ആരോപിക്കുന്നുണ്ട്. മാര്‍ക്‌സിസ്റ്റു പ്രത്യയശാസ്‌ത്രങ്ങള്‍ പൊളിച്ചെഴുതേണ്ട സമയമായെന്നും ചൂണ്ടിക്കാണിക്കുന്നു. വിമോചന സമരം കേരളജനത വിസ്‌മരിച്ചതുകൊണ്ടാണ് കമ്യൂണിസ്‌റ്റുകാര്‍ വീണ്ടും അധികാരത്തില്‍ വരാനിടയായത്.
വിമോചന സമരത്തിന് കാരണമായ വിദ്യാഭ്യാസ ബില്ലില്‍ വിദ്യാലയങ്ങള്‍ സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരാനും വിദ്യാലയങ്ങളിലൂടെ കമ്യൂണിസ്‌റ്റു പ്രത്യയശാസ്‌ത്ര അടിത്തറ പകരാനുമുള്ള നിഗൂഢ പദ്ധതികളുണ്ടയാിരുന്നു.
ഈശ്വര വിശ്വാസത്തില്‍ അടിയുറച്ച ഭാരതസംസ്‌കാരത്തിന് ചേരാത്ത പരിഷ്‌കരണം നടപ്പിലാക്കുവാനാണ് ശ്രമിച്ചത്. ബില്ലിലെ അപകടം പിടിച്ച വ്യവസ്ഥകള്‍ തിരിച്ചറിഞ്ഞ് വിവിധ സമുദായത്തില്‍പ്പെട്ടവര്‍ ഒന്നടങ്കം സര്‍കാറിനെതിരെ തിരിയുകയായിരുന്നു- ലേഖനത്തില്‍ പറയുന്നു.
ഇതാദ്യമായാണ് കത്തോലിക്കാ സഭ വിമോചന സമരവാര്‍ഷികം വിപുലമായി ആചരിക്കന്നത്. അനുസ്‌മരണ ശുശ്രൂഷ, സിംപോസിയം, പൊതുസമ്മേളനം എന്നിവയാണ് പരിപാടികള്‍. കെ.എം മാണിയുടെ അധ്യക്ഷതയിലാണ് പൊതുസമ്മേളം. എന്‍എസ്‌എസ്, മുസ്ലീം ലീഗ് പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും. മാര്‍ ജോസ് പൗവ്വത്തില്‍, കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ തുടങ്ങിയവരും പരിപാടികളില്‍ പങ്കെടുക്കും.