ദില്ലി: കഴിഞ്ഞ മൂന്ന് മാസമായി ബിജെപി നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്ന വസുന്ധരരാജ സിന്ധ്യ രാജസ്ഥാന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു. താന്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പാര്‍ട്ടി പാര്‍ലമെന്ററി യോഗം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പിന്‍മേലാണ് വസുന്ധര രാജി നല്‍കിയതെന്ന് സൂചനകളുണ്ട്. യോഗം ചേരുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് വസുന്ധര രാജിക്കത്ത് എല്‍കെ അദ്വാനിയ്‌ക്ക് കൈമാറിയത്.
രാജസ്ഥാനിലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് വസുന്ധര രാജിവെയ്‌ക്കണമെന്ന് ബിജെപി നേതൃത്വം കഴിഞ്ഞ ആഗസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ കണ്ണുരുട്ടിയിട്ടും പ്രതിപക്ഷ സ്ഥാനം രാജിവെയ്‌ക്കാന്‍ വസുന്ധര തയാറാകാഞ്ഞതോടെ പാര്‍ട്ടിയുടെ രാജസ്ഥാന്‍ ഘടകത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചിരുന്നു.
തന്നെ കേന്ദ്ര നേതൃത്തിലേക്ക് ഉയര്‍ത്തണം, കൊണ്‌ടുവരണം, രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കണം, താന്‍ നിര്‍ദ്ദേശിക്കുന്നയാളെ പ്രതിപക്ഷനേതാവാക്കണം, പാര്‍ട്ടില്‍ നിന്ന് പുറത്താക്കിയ അനുയായികളെ തിരിച്ചെടുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം രാജിവയ്‌ക്കാമെന്നതായിരുന്നു വസുന്ധരയുടെ അന്നത്തെ നിലപാട്. നേതൃത്വം ഈയാവശ്യങ്ങള്‍ അംഗീകരിയ്‌ക്കാഞ്ഞതോടെ വസുന്ധരയും പാര്‍ട്ടി നേതാവ് രാജ്‌നാഥ് സിങ്ങും തമ്മില്‍ വലിയ പ്രസ്‌താവനാ യുദ്ധം തന്നെ പൊട്ടിപ്പുറപ്പെട്ടിരുന്നു. വസുന്ധരയെ മെരുക്കാന്‍ പലവഴിയ്‌ക്ക് ശ്രമിച്ചെങ്കിലും അതൊന്നും ലക്ഷ്യം കണ്ടിരുന്നില്ല.
വെള്ളിയാഴ്‌ച വൈകിട്ട് ചേരുന്ന ബിജെപി പാര്‍ലമെന്ററി യോഗം വസുന്ധരക്കെതിരെയുള്ള അച്ചടക്ക നടപടികള്‍ ചര്‍ച്ച ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അവര്‍ രാജിക്കത്ത് കൈമാറിയിരിക്കുന്നത്. അതേ സമയം വ്യാഴാഴ്‌ച വൈകിട്ട് തന്നെ വസുന്ധര തന്റെ രാജിക്കത്ത് ദേശീയ നേതൃത്വത്തിന് ഫാക്‌സ് മുഖാന്തിരം അയച്ചു കൊടുത്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.





















