To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍

തിരുവനന്തപുരം: മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം വ്യാഴാഴ്ച അവസാനിക്കും.

നാളെ നിശബ്ദപ്രചാരണത്തിനുള്ള ദിവസമാണ്. വൈകീട്ട് അഞ്ചുമണിയോടെ കണ്ണൂര്‍, ആലപ്പുഴ, എറണാകുളം എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ദിവസം മുതല്‍ പലതരത്തിലുള്ള വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധാകേന്ദ്രമായത് കണ്ണൂര്‍ മണ്ഡലമാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നതും ഇവിടെനിന്നുതന്നെയാണ്.

കണ്ണൂര്‍ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും വലിയ തലവേദനതന്നെയാണ്. കലാശക്കൊട്ടിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ രണ്ടു മുന്നണികളും ശക്തമായ പ്രചാരണപരിപാടികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ഇരുമുന്നണികളുടെയും പ്രധാന നേതാക്കന്മാരെല്ലാം കണ്ണൂരിലുണ്ട്. വോട്ടര്‍ പട്ടിക വിവാദം സിപിഎമ്മിന് കണ്ണൂരില്‍ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഇതിനെ മറികടക്കാന്‍ തകര്‍പ്പന്‍ പ്രചാരണമാണ് ഇടതുപക്ഷം നടത്തുന്നത്.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടി ജയിച്ചാല്‍ ഇത് സിപിഎമ്മിന് നാണക്കേടുണ്ടാക്കുമെന്നുള്ളതില്‍ സംശയമില്ല. ഈ ഒരു നേട്ടം മുന്നില്‍ കണ്ടുകൊണ്ട് യുഡിഎഫും ശക്തമായിത്തന്നെ പ്രചാരണരംഗത്തുണ്ട്.

ആലപ്പുഴയിലും പ്രചാരണം കൊഴുക്കുകയാണ്. യുഡിഎഫിന് വേണ്ടി ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും സജീവമായി രംഗത്തുണ്ട്. നാലു തവണ തുടര്‍ച്ചയായി വിജയിച്ച മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിലും വിജയം കാണാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

മുസ്ലീം വോട്ടര്‍മാര്‍ വിധിനിര്‍ണയിക്കാനുള്ള സാധ്യത കൂടുതലാണിവിടെ. സിപിഐ സ്ഥാനാര്‍ത്ഥിക്ക് പരസ്യമായി വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് പിഡിപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെയാണ് ആലപ്പുഴയില്‍ അക്ഷരാര്‍ത്ഥത്തില്‍ മത്സരം കൊഴത്തത്.

പ്രചാരണത്തിന്റെ കാര്യത്തില്‍ ഇടതും ഒട്ടും പിന്നിലല്ല. എറണാകുളത്തും സംഗതികള്‍ ആകെ ചൂടുപിടിച്ചിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡൊമിനിക് പ്രസന്റേഷന് വേണ്ടി കോണ്‍ഗ്രസിലെ പ്രമുഖരെല്ലാം പ്രചാരണത്തിന് എത്തിയിരുന്നു.

വിഐപി വോട്ട് പിടുത്തമാണ് ഇവിടെ നടക്കുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പിഎന്‍ സിനുലാലിന് വേണ്ടി പ്രചാരണം നടത്താന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ബുധനാഴ്ച എറണാകുളത്ത് എത്തിയിരുന്നു.

ഇതിനിടെ കണ്ണൂരില്‍ വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കണ്ണൂര്‍ കളക്ടര്‍ പിബി സലീം അറിയിച്ചു. എല്ലാ പോളിങ് ബൂത്തുകളും കേന്ദ്രസേനയുടെ നിരീക്ഷണത്തിലായിരിക്കും.

പ്രചാരണ സമയം അവസാനിച്ചാല്‍ മണ്ഡലത്തിന് പുറത്തുനിന്നുള്ള രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും മണ്ഡലം വിട്ടുപോകണം. ഇത് ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
നവംബര്‍ 5, 2009 ലെ വാര്‍ത്തകള്‍
 
1st ODI , Sheikh Zayed Stadium, Abu Dhabi
Match starts at 04:30 pm IST  
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
Oneindia  Oneindia Login