പെഷവാര്‍: വടക്കു-കിഴക്കന്‍ പാകിസ്ഥാനിലെ ബന്നു ജില്ലയില്‍ വോളിബോള്‍ മല്‍സരത്തിനിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തെക്കന്‍ സൗത്ത് വസീറിസ്ഥാന് സമീപമുള്ള ഷാ ഹസന്‍ ഖേല്‍ ഗ്രാമത്തില്‍ വോളിബോള്‍ മത്സരം നടക്കുമ്പോള്‍ സ്‌ഫോടകവസ്തു നിറച്ച വാഹനവുമായെത്തിയ ചാവേര്‍ ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റി പൊട്ടിത്തെറിക്കുകയായിരുന്നു. കളി കണ്ടുകൊണ്ടിരുന്ന നാട്ടുകാരാണ് അധികവും കൊല്ലപ്പെട്ടിരിക്കുന്നത്. ഇരുപതു വീടുകളും ഒട്ടേറെ കടകളും സ്‌ഫോടനത്തില്‍ തകര്‍ന്നു. സമീപത്തെ മസ്ജിദിനും കേടുപറ്റി.
കഴിഞ്ഞ ഒക്ടോബര്‍ 28 ന് പെഷവാറിലുണ്ടായ സ്‌ഫോടനത്തിന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണമാണിത്. പെഷവാറില്‍ 125 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഏതാണ്ട് മൂന്ന് ടണ്ണോളം സ്‌ഫോടകവസ്തുക്കള്‍ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
താലിബാന്‍ തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലൊന്നാണിത്. ഇതിനിടെ മറ്റൊരു ആക്രമണത്തില്‍ താലിബാന്‍ വിരുദ്ധ പോരാട്ടത്തോട് അനുകൂല നിലപാടെടുത്തിരുന്ന ഒരു ഗോത്രമൂപ്പന്‍ ഉള്‍പ്പെടെ അഞ്ച് പേരും കൊല്ലപ്പെട്ടിട്ടു.
സംഭവത്തെ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി അപലപിച്ചു. തീവ്രവാദത്തിനെതിരായ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ഇത്തരം ആക്രമണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണും അപലപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും മുഴുവന്‍ പാക്കിസ്ഥാന്‍ ജനതയുടെയും ദുഖത്തില്‍ പങ്കുചേരുന്നതായി ഹിലരി പറഞ്ഞു. തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളില്‍ പാക്കിസ്ഥാന് യുഎസ് പിന്തുണയുണ്ടാകുമെന്നും ഹിലരി ആവര്‍ത്തിച്ചു.





























