ചീറ്റപ്പുലി വളര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍
18 വേട്ടപ്പുലികളെയാണ് ആദ്യം കൊണ്ടുവരിക. 300 കോടി രൂപ ചെലവുവരുന്ന ഈ പദ്ധതി കേന്ദ്ര പരിസ്ഥിതിമന്ത്രാലയമാവും നടപ്പാക്കുക. നമീബയില്‍നിന്നും ഇറാനില്‍നിന്നും ഇറക്കുമതിചെയ്യുന്ന ചൂറ്റപ്പുലികളെ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തുറസ്സായ സ്ഥലത്താണ് വളര്‍ത്തുക.
കേന്ദ്രവനംപരിസ്ഥിതി മന്ത്രി ജയറാം രമേഷാണ് ഇക്കാര്യം അറിയിച്ചത്. 'ചീറ്റ' എന്നറിയപ്പെടുന്ന വേട്ടപ്പുലികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഇന്ത്യയില്‍ ഇല്ലാതായത്.
അന്താരാഷ്ട്രതലത്തില്‍ത്തന്നെ, ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളിലൊന്നാണിത്. ഐയുസിഎന്നിന്റെ (അന്താരാഷ്ട്ര പ്രകൃതിപ്രകൃതിവിഭവ സംരക്ഷണ യൂണിയന്‍) ചുവന്ന പട്ടികയിലാണ് ചീറ്റകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വേട്ടപ്പുലിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് വിശദമായ സര്‍വേ നടത്തിയിരുന്നു. ഇവയെ പാര്‍പ്പിക്കാന്‍ പറ്റിയ പത്തു സ്ഥലങ്ങള്‍ പരിശോധിച്ചു. ഒടുവിലാണ് രാജസ്ഥാനില്‍ പാക് അതിര്‍ത്തിക്കടുത്തുള്ള ഷാഗഢ്, മധ്യപ്രദേശിലെ കുനോപാല്‍പൂര്‍, നൗറാദേഹി പ്രദേശങ്ങള്‍ തിരഞ്ഞെടുത്തത്.
രാജ്യത്തെ പുല്‍മേടുകള്‍ തിരികെക്കൊണ്ടുവരാന്‍ വേട്ടപ്പുലികളെ പാര്‍പ്പിക്കുന്നതിലൂടെ കഴിയുമെന്ന് മന്ത്രി ജയറാം രമേഷ് പറഞ്ഞു. മണിക്കൂറില്‍ 120 കി.മീ. വേഗത്തില്‍വരെ ഓടാന്‍ കഴിയുന്ന ചീറ്റ ഏറ്റവും വേഗമുള്ള മൃഗമാണ്.