രാജുവിന്റെ ജാമ്യം സിബിഐയ്ക്കും സര്‍ക്കാറിനുമുള്ള 'അടി'

വെള്ളി, നവംബര്‍ 4, 2011, 15:39 [IST]
Raju
ന്യൂഡല്‍ഹി: സത്യം കംപ്യൂട്ടേഴ്‌സ് സ്ഥാപകന്‍ രാമലിംഗ രാജുവിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത് ഇന്ത്യയില്‍ മാത്രം നടക്കുന്ന അദ്ഭുതപ്രതിഭാസമായി വിദേശമാധ്യമങ്ങള്‍ വിലയിരുത്തുന്നു. ഇന്ത്യന്‍ കോര്‍പ്പറേറ്റ് രംഗത്തെ ഏറ്റവും വലിയ അഴിമതിക്ക് ചുക്കാന്‍ പിടിച്ച രാജുവും സഹോദരന്‍ ബി രാമരാജുവും കമ്പനിയുടെ മുന്‍ ഫിനാന്‍ഷ്യല്‍ ഓഫിസര്‍ വി ശ്രീനിവാസനും മൂന്നു വര്‍ഷത്തെ'സുഖവാസ'ത്തിനു ശേഷം പുറത്തുവരികയായിരുന്നുവെന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍.

രാജു കമ്പനിയുടെ കണക്കുകളില്‍ കൃത്രിമം കാണിച്ചതു മൂലം സാധാരണ നിക്ഷേപകരുടെ കോടികണക്കിന് രൂപയാണ് നഷ്ടത്തിലായത്. ഇതിന്റെ കണക്ക് ഇപ്പോഴും തിട്ടപ്പെടുത്താനായിട്ടില്ല. ഓഡിറ്റര്‍മാരോ ഏതെങ്കിലും അന്വേഷണ ഏജന്‍സിയോ അല്ല രാജുവിന്റെ തട്ടിപ്പ് കണ്ടെത്തിയത്.

കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ കൃത്രിമം നടത്തി കാലങ്ങളായി നിക്ഷേപകരെ വഞ്ചിക്കുകയായിരുന്നുവെന്ന് 2009 ജനുവരി ഏഴിന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് അയച്ച കത്തില്‍ രാജു തന്നെയാണ് ഏറ്റുപറഞ്ഞത്. എന്നാല്‍ കടലാസിലുള്ള ആ കുറ്റസമ്മതമല്ലാതെ മറ്റൊന്നും ഇപ്പോള്‍ സിബിഐയുടെ കൈവശമോ മറ്റു അന്വേഷണ ഏജന്‍സിയുടെ കൈവശമോ തെളിവായില്ലെന്നതാണ് സത്യം. തീര്‍ച്ചയായും അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഗുരുതരമായ പിഴവുകളുണ്ടായിട്ടുണ്ട്.

ഇതിനായി മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ അകമഴിഞ്ഞ പിന്തുണ രാജുവിന് ലഭിച്ചിരുന്നു. കോണ്‍ഗ്രസിന് വീണ്ടും അധികാരത്തിലെത്താന്‍ മന്‍മോഹന്‍ സിങ് സര്‍ക്കാറിനും രാജുവിനെതിരേ 'കണ്ണടയ്‌ക്കേണ്ടി' വന്നുവെന്നതാണ് ചരിത്രം. ഇതിനുള്ള കാരണം വളരെ ലളിതമാണ്. സംസ്ഥാനത്തെ പല നിര്‍ണായക നിര്‍മാണപ്രവര്‍ത്തികളുടെയും കരാര്‍ രാജുവിന്റെ കമ്പനി സ്വന്തമാക്കിയിരുന്നു. രാജുവിനുണ്ടാവുന്ന പ്രതിസന്ധി ഈ പുരോഗമന പദ്ധതികളെ നിശ്ചലമാക്കുമെന്ന് കോണ്‍ഗ്രസ് ആശങ്കപ്പെട്ടു.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനോട് രാജു കുറ്റം ഏറ്റുപറഞ്ഞെങ്കിലും സംസ്ഥാന പോലിസ് രാജുവിനെ തൊടാന്‍ തയ്യാറായില്ല. ഒടുവില്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബി നേരിട്ട് ഇടപെടുമെന്ന ഘട്ടം വന്നപ്പോള്‍ അറസ്റ്റ് ചെയ്തു. അങ്ങനെ സെബിയുടെ കൈയില്‍ നിന്നും താല്‍ക്കാലികമായി രാജുവിനെ രക്ഷിക്കാനും സാധിച്ചു. ഒടുവില്‍ സുപ്രിംകോടതിയുടെ സഹായത്തോടെയാണ് സെബി ചോദ്യം ചെയ്യാനെത്തിയത്.

കോണ്‍ഗ്രസ് വല്ലാത്തൊരു ധര്‍മസങ്കടത്തിലായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് രാജ്യത്തെ സമ്പത്ത് വ്യവസ്ഥയുടെ മാന്യത കാത്തുസൂക്ഷിക്കേണ്ടി വന്നപ്പോള്‍ സോണിയാഗാന്ധി സംസ്ഥാനത്തു നിന്നുള്ള എംപിമാരുടെ എണ്ണം നഷ്ടപ്പെടാന്‍ തയ്യാറുമായിരുന്നില്ല.

മൂന്നു കാര്യങ്ങളാണ് കോണ്‍ഗ്രസ് പ്ലാന്‍ ചെയ്തത്. ഇതിന്റെ ഭാഗമായി രണ്ടു കമ്പനികളുടെ നിയന്ത്രണം ഏറ്റെടുത്തു(സത്യത്തിന്റെയും നിര്‍മാണ കമ്പനിയായ മെയ്താസിന്റെയും). അഴിമതി നടന്നു കഴിഞ്ഞ സ്ഥിതിക്ക് അതില്‍ ഇനി പോസ്റ്റ്‌മോര്‍ട്ടം വേണ്ട എന്ന നിലപാട്. മൂന്നാമതായി അന്വേഷണം എങ്ങുമെത്തില്ലെന്ന് ഉറപ്പാക്കല്‍. ഈ കാര്യങ്ങളില്‍ വിജയിച്ചുവെന്നുവേണം ഈ ജാമ്യത്തില്‍ നിന്നു മനസ്സിലാക്കാന്‍.

സത്യത്തെ മഹീന്ദ്രയ്ക്കു വില്‍ക്കാനും മെയ്താസിന്റെ നിയന്ത്രണം ഐഎല്‍ ആന്റ് എഫ് എസിനെ ഏല്‍പ്പിക്കാനും സര്‍ക്കാറിനു സാധിച്ചു. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്ന എസ്എഫ്‌ഐഒയില്‍ നിന്ന് കേസ് സിബിഐക്ക് കൈമാറിയതോടെ ലക്ഷ്യം പൂര്‍ത്തിയായി.
English summary
In a relief to Satyam's disgraced founder B Ramalinga Raju and his brother B Rama Raju, the Supreme Court today granted them bail in the multi-crore accounting fraud involving the software firm. Along with Raju brothers, a bench of justices Dalveer Bhandari and Dipak Misra also granted bail to Satyam's former Chief Financial Officer Vadlamani Srinivas on a personal bond of Rs 2 lakh each with two sureties of same amount. While enlarging the trio on bail, the court directed them to surrender their passports before the trial court if they had not done that so far.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
1st Test , Lord's Cricket Ground, St John's Wood
England: 10 / 2, 4 Overs