ഇടതുപാളയത്തില്‍ പോര് മുറുകുന്നു

തിങ്കള്‍, ഫെബ്രുവരി 13, 2012, 8:26 [IST]
Pinarayi Vijayan-CK Chandrappan
തിരുവനന്തപുരം: സംസ്ഥാന സമ്മേളനങ്ങള്‍ ഒരേ തീയതികളില്‍ അടുത്തടുത്ത ജില്ലകളില്‍ നിശ്ചയിച്ചതിനെച്ചൊല്ലി സിപിഎമ്മും സിപിഐയും ആരംഭിച്ച കലഹം മുന്നണിബന്ധം ഉലയുന്നതിലേക്ക് നീങ്ങുന്നു. സി.പി.എം സമ്മേളന നടത്തിപ്പ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനാണെന്ന് ആദ്യം ആരോപണമുയര്‍ത്തിയത് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പനാണെങ്കില്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ പേരുതന്നെ വെളിപ്പെടുത്തിക്കൊണ്ട് മുന്‍ മന്ത്രി ബിനോയ് വിശ്വം പുതിയ ആരോപണം ഉന്നയിച്ചത് തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്.

ഐ ടു ഐ എന്ന സ്ഥാപനത്തെയാണ് സി.പി.എം ചുമതലപ്പെടുത്തിയതെന്ന് ആരോപിച്ച ബിനോയ് വിശ്വത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തലയ്ക്ക് വെളിവുള്ളവര്‍ പറയുന്ന കാര്യമല്ല ബിനോയ് വിശ്വം പറഞ്ഞതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അന്വേഷണത്തില്‍ എല്ലാം പുറത്തുവരുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

ഇതോടെ രണ്ട് ദേശീയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കേരളഘടകങ്ങള്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കം കോടതി കയറുന്ന നിലവരെ എത്തിയിരിക്കുകയാണ്. ഇടത് ഐക്യത്തിന് വേണ്ടി ഇരുപാര്‍ട്ടികളുടെയും ദേശീയനേതാക്കള്‍ വാചാലരാകുമ്പോഴാണ് കേരളത്തില്‍ ഈ ചക്കളത്തിപ്പോരാട്ടം.

ആരോപണമുന്നയിച്ച ബിനോയ് വിശ്വം ഇത് തെളിയിക്കേണ്ടിവരുമെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാര്‍ പറഞ്ഞത്.

ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തെ സമ്മേളനം ഏല്‍പ്പിച്ചെന്ന ചന്ദ്രപ്പന്റെ ആരോപണം അല്‍പ്പത്തരമാണെന്ന് സി.പി. എം സമ്മേളനത്തിന്റെ സമാപനയോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. സംസാരഭാഷ മാന്യമാവണമെന്നാണ് പിറ്റേദിവസം സി.പി. ഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ ഇതിന് മറുപടി പറഞ്ഞത്. ഇതോടൊപ്പം എല്‍.ഡി.എഫ് വിട്ടുപോയ ചില കക്ഷികളെ തിരികെ കൊണ്ടുവരാന്‍ മുന്നണിയില്‍ വാദിക്കുമെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.

ദീര്‍ഘമായ പ്രസ്താവനയിലൂടെ കടുത്ത ഭാഷയിലാണ് ചന്ദ്രപ്പന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി മറുപടി നല്‍കിയിരിക്കുന്നത്.

സംസാരഭാഷയ്‌ക്കൊപ്പം രാഷ്ട്രീയ നയഭാഷയും നന്നാകണമെന്നാണ് ഞായറാഴ്ച പ്രസ്താവനയിലൂടെ ഇതിനോട് പിണറായി വിജയന്‍ പ്രതികരിച്ചത്. ഏതെങ്കിലും യു.ഡി.എഫ് കക്ഷിയെ എല്‍.ഡി.എഫില്‍ ഘടകകക്ഷിയാക്കുന്നത് അജണ്ടയില്ലെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പിണറായി വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ വിശാല ഐക്യത്തിനായി വാദിക്കുന്ന കാരാട്ടിന്റേതിന് വിരുദ്ധ നിലപാടാണിതെന്ന ചന്ദ്രപ്പന്റെ മറുപടിയും ഉടന്‍ വന്നു. സിപിഎം ഏറ്റുമുട്ടലിന്റെ പാത ഉപേക്ഷിച്ചില്ലെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ ഒരു 'ബ്രേക്കപ്പ് ’ ഉണ്ടായേക്കുമെന്ന് ചന്ദ്രപ്പന്‍ താക്കീതു നല്‍കിയിരിക്കുന്നത്.
English summary
Forget Left unity, the two Communist parties in Kerala have been at each other's throats for a while now. It has reached a crescendo with the smaller of the two, the Communist Party of India (CPI) warning "big brother" Communist Party of India-Marxist (CPM) to immediately stop abusing it
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
1st Test , Lord's Cricket Ground, St John's Wood
England: 10 / 2, 4 Overs