മുംബൈ: ആഗോളവിപണിയിലെ മാന്ദ്യവും കുതിച്ചുകയറുന്ന ക്രൂഡ് ഓയില്‍ വിലയും ചേര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയെ ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പിടിച്ചുതാഴ്ത്തി. സെന്‍സെക്‌സ് 477.82 പോയിന്റ് നഷ്ടത്തില്‍ 17445.75ലും നിഫ്റ്റി 148.10 പോയിന്റ് കുറഞ്ഞ് 5281.20ലും ക്ലോസ് ചെയ്തു.
തകര്‍ച്ചയോടെ വില്‍പ്പന തുടങ്ങിയെങ്കിലും ചില മുന്‍നിര ഓഹരികള്‍ നേട്ടമുണ്ടാക്കിയത് വിപണിയെ പിടിച്ചുനിര്‍ത്തി. എന്നാല്‍ ഈ തടയണയ്ക്ക് അധികനേരം ആയുസ്സുണ്ടായിരുന്നില്ല. അതിനുശേഷം വിപണി ഇറക്കം തുടങ്ങുകയായിരുന്നു. ഒട്ടുമിക്ക ഏഷ്യന്‍ വിപണികളും കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയത്.
ഇറാന്‍ ഉപരോധം തുടരുകയോ യുദ്ധം ആരംഭിക്കുകയോ ചെയ്താല്‍ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും പ്രതിസന്ധിയിലാകുമെന്ന കണക്കുകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്. ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രണ്ടു രാജ്യങ്ങള്‍ക്കുള്ള എണ്ണ കയറ്റുമതി ഇറാന്‍ നിര്‍ത്തിയതോടെ തന്നെ എണ്ണവില കുതിച്ചുകയറുകയാണ്.
ഹിന്ദ് പെട്രോള്‍, ലൂപിന്‍ ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്‌സ്, ഐടിസി ലിമിറ്റഡ്, ഗുജറാത്ത് മിനറല്‍ ഡെവലപ്‌മെന്റ് കമ്പനികളുടെ ഓഹരികള്‍ ചെറിയ മുന്നേറ്റം പ്രകടമാക്കി. റിയാലിറ്റി കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നേരിട്ട ദിവസം കൂടിയായിരുന്നു. ലാന്‍കോ ഇന്‍ഫ്രാടെക് 12.30 ശതമാനവും സെസാ ഗോവ 10.45 ശതമാനവും അദാനി പവര്‍ ലിമിറ്റഡ് 10.35 ശതമാനവും സിന്റക്‌സ് ഇന്‍ഡസ്ട്രീസ് 9.41 ശതമാനവും റിലയന്‍സ് കാപ്പിറ്റല്‍ 9.29 ശതമാനവും താഴേക്കിറങ്ങി.





















