കോഴിക്കോട് : കാറപകടത്തില്‍ ഗുരുതര പരുക്കേറ്റതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയ നടന്‍ ജഗതി ശ്രീകുമാറിന്റെ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സിടി സ്‌കാനില്‍ വയറിനുളളിലെ രക്തസ്രാവം നിലയ്ക്കാത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. രക്തസ്രാവം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി മിംസ് ആശുപത്രി ഡോ. വേണുഗോപാല്‍ അറിയിച്ചു.
അതേസമയം ഒടിവു സംഭവിച്ച കൈകാലുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ വീണ്ടും ശസ്ത്രക്രിയ വേണ്ടി വരുമെന്നു ഡോക്ടര്‍മാര്‍ . അദ്ദേഹം 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും അറിയിച്ചു.
തേഞ്ഞിപ്പലം പാണമ്പ്രയില്‍ രാവിലെ 5.50നായിരുന്നു അപകടം. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് അടുത്ത് പാണമ്പ്ര വളവില്‍ ജഗതി ശ്രീകുമാര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ജഗതിയുടെ കഴുത്തിനും നെഞ്ചിനും വയറിനും കാലിനും ഗുരുതരമായി പരുക്കേറ്റിരുന്നു.
കോഴിക്കോട്ട് ആശുപത്രിയില്‍ രോഗിയെ ഇറക്കി മടങ്ങിയ ആംബുലന്‍സും നഴ്‌സുമാരും അപകടം നടന്ന ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവ സ്ഥലത്ത് എത്തിയതാണ് ജഗതിക്കു സഹായമായത്. ഇവര്‍ ജഗതിയെ പ്രഥമ ശുശ്രൂഷ നല്‍കി കോഴിക്കോട് മിംസ് ആശുപത്രിയില്‍ കൊണ്ടുവന്നു.
ജഗതിയുടെ സ്ഥിരം ഡ്രൈവറായ പെരുമ്പാവൂര്‍ സ്വദേശി പി. പി. സുനില്‍കുമാറാണ് കാറോടിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ കാലൊടിഞ്ഞു. ആംബുലന്‍സില്‍ വരുമ്പോള്‍ സുബോധത്തോടെ ജഗതി സംസാരിച്ചിരുന്നു. പിന്നീട് അബോധാവസ്ഥയിലായി.
തൃശൂരില്‍ പദ്മകുമാറിന്റെ സെറ്റില്‍ നിന്ന് കുടകിനടുത്ത് മടക്കൈയില്‍ ലെനിന്‍ രാജേന്ദ്രന്റെ സെറ്റിലേക്കുള്ള യാത്രാ മധ്യേ ആണ് അപകടം.





























