മോസ്‌കോ: റഷ്യയിലെ സൈബീരിയയില്‍ വിമാനം തകര്‍ന്ന് 32 പേര്‍ മരിച്ചു. റോഷിനോ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഉടനെയാണ് അപകടമുണ്ടായത്. യുടി കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനത്തില്‍ അപകടം നടക്കുമ്പോള്‍ ജീവനക്കാരടക്കം 43 പേരുണ്ടായിരുന്നു.
32 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടേക്ക് ഓഫ് ചെയ്ത ഉടന്‍ തന്നെ വിമാനവുമായുള്ള എല്ലാ വാര്‍ത്താവിനിമയസംവിധാനവും നഷ്ടപ്പെട്ടിരുന്നു. കുറച്ചുസമയത്തിനുശേഷം പൊട്ടിത്തെറിച്ച് വീഴുകയായിരുന്നു.
ടിയുമെന്‍ നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയായാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരെ ഉദ്ധരിച്ച് വിവിധ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫ്രാന്‍സ്-ഇറ്റാലിയന്‍ കമ്പനിയായ എടിആറിന്റെ ഡബിള്‍ എന്‍ജിന്‍ വിമാനം തകര്‍ന്നതിനു പിന്നില്‍ അട്ടിമറിയില്ലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സെപ്തംബര്‍ 2011ല്‍ യാരോസ്ലാവില്‍ ടേക് ഓഫ് സമയത്ത് വിമാനം തകര്‍ന്നു വീണ് 42 പേര്‍ മരിച്ചിരുന്നു.





























