ദില്ലി: പരിശുദ്ധ ഹജ്ജ് കര്‍മത്തിനുള്ള സബ്‌സിഡി ഒരാള്‍ക്ക് ഒരു തവണ മാത്രമേ നല്‍കൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. നിലവില്‍ ഇത് അഞ്ചുവര്‍ഷത്തില്‍ ഒരിക്കലാണ് നല്‍കുന്നത്.
ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കുവേണ്ടിയാണ് ഈ തീരുമാനമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാറിന്റെ പുതിയ ഹജ്ജ് നയത്തിലെ ഏറ്റവും പ്രധാന വ്യവസ്ഥ ഇതാണ്.
ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ മുഖേന തീര്‍ത്ഥയാത്രയ്ക്ക് പോകുന്നവര്‍ക്കാണ് ഈ നിയന്ത്രണം. സബ്‌സിഡി ഒരാള്‍ക്ക് ഒരു തവണ എന്നതോടൊപ്പം തന്നെ എല്ലാവര്‍ക്കും ഹജ്ജിനുള്ള സൗകര്യമൊരുക്കുകയെന്നതും സര്‍ക്കാറിന്റെ ലക്ഷ്യമാണ്.
70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും. സബ്‌സിഡിയെ കുറച്ചുള്ള വിശദവിവരങ്ങളും ആളുകളെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡവും ആരാഞ്ഞ സുപ്രിംകോടതിക്കുള്ള മറുപടിയിലാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയത്.
എല്ലാവര്‍ഷവും ഔദ്യോഗിക സംഘമെന്ന പേരില്‍ സര്‍ക്കാര്‍ ചെലവില്‍ ഒരു കൂട്ടമാളുകളെ സൗദിയിലേക്കയയ്ക്കുന്നതിന്റെ വിശദവിവരങ്ങളും കോടതി ആരാഞ്ഞിട്ടുണ്ട്. അതേ സമയം ഹജ്ജ് സബ്‌സിഡിക്കായി 2012ല്‍ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. തീര്‍ത്ഥയാത്ര പൂര്‍ത്തിയായാല്‍ മാത്രമേ ഇതിന്റെ യഥാര്‍ത്ഥ കണക്ക് വ്യക്തമാകൂവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സര്‍ക്കാറിന്റെ വിഐപി ക്വാട്ടാ സബ്‌സിഡിയെ കുറിച്ച് വ്യാപകമായ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടല്‍. മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചുള്ള സബ്‌സിഡിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.





















