തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമികുംഭകോണം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.
സര്‍വകലാശാല ക്യാമ്പസില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള തീരുമാനം പുറത്തു വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇതില്‍ ദുരൂഹതയുണ്ട്. കാലിക്കറ്റ് റ് സര്‍വകലാശാലയുടെ ഒരിഞ്ചു ഭൂമി പോലും സ്വകാര്യ ട്രസ്റ്റുകള്‍ക്ക് കൈവശപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ഇതിനെതിരെ അതി ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരുമെന്നും വിഎസ് മുന്നറിയിപ്പ് നല്‍കി.
ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെയും മന്ത്രിമാരായ എം.കെ. മുനീറിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും ബന്ധുക്കള്‍ ചെയര്‍മാന്‍മാരായ സൊസൈറ്റികള്‍ക്കാണ് 40 ഏക്കറോളം ഭൂമി നല്‍കിയിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപ വിലയുള്ള ഭൂമിയാണ് ഇത്തരത്തില്‍ കച്ചവടം ചെയ്തിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പ് ലീഗിന് തീറെഴുതിയോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. 36 സ്വാശ്രയ കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനത്തെയും വിഎസ് വിമര്‍ശിച്ചു. അഫിലിയേഷന്‍ അനുവദിച്ച 36 കോളജുകളില്‍ 28 ഉം ലീഗുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള സൊസൈറ്റികള്‍ക്കോ ട്രസ്റ്റുകള്‍ക്കോ ആണെന്നും വിഎസ് ആരോപിച്ചു.





























