ദില്ലി: ഒഞ്ചിയത്തെ റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയുമായ ടിപി ചന്ദ്രശേഖരനെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിന്റെ പങ്ക് സംശയിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ വ്യക്തമായ വിവരം ലഭിക്കാതെ ഇക്കാര്യത്തെക്കുറിച്ചു ഉറപ്പിച്ചു പറയാനാകില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകമാണിത്. ഒഞ്ചിയത്തെ സംഘര്‍ഷസാധ്യത ഒരു മാസം മുന്‍പേ ചന്ദ്രശേഖരന്‍ അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ദില്ലിയിലെ ഔദ്യോഗിക പരിപാടികള്‍ വെട്ടിക്കുറച്ച് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. ഉച്ചയോടെ അദ്ദേഹം കോഴിക്കോട്ടെത്തും. ഒഞ്ചിയത്തെ വിമത നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. വടകര എസ്.പി രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചുമതല.
സിപിഎം ആസൂത്രിതമായി നടത്തിയ കൊലയാണിതെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആരോപിച്ചു. 2008ല്‍ ഒഞ്ചിയം മേഖലയില്‍ സി.പി.എമ്മിലെ വലിയൊരു വിഭാഗം പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടപ്പോള്‍ അതിന് നേതൃത്വം നല്‍കിയത് ചന്ദ്രശേഖരനാണ്.
രാഷ്ട്രീയ എതിരാളികളോട് സിപിഎം നടത്തുന്ന പൈശാചികതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഒഞ്ചിയത്തും മറ്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായ തിരിച്ചടി കൊലപാതകത്തിലൂടെ നേരിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കേരള രാഷ്ട്രീയത്തിലെ കറുത്ത ദിനങ്ങളിലൊന്നാണിതെന്നും അദേഹം പറഞ്ഞു.





























