പാരിസ്: സോഷ്യലിസ്റ്റ് നേതാവ് ഫ്രാങ്കോയിസ് ഹൊളണ്ടെ ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കും. നിലവിലുള്ള പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെയാണ് ഹൊളണ്ടെ അടിയറവ് പറയിച്ചത്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചനകളനുസരിച്ച് സര്‍ക്കോസിക്ക് 49 ശതമാനവും ഹൊളണ്ടെയ്ക്ക് 51 ശതമാനവും വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. ആദ്യ റൗണ്ടില്‍ തന്നെ വ്യക്തമായ ആധിപത്യം നേടിയ സോഷ്യലിസ്റ്റ് പാര്‍ട്ടി ഞായറാഴ്ച നടന്ന രണ്ടാം റൗണ്ടിലും മുന്നേറ്റം തുടരുകയായിരുന്നു.
ഏപ്രില്‍ 22ന് നടന്ന ആദ്യഘട്ടത്തില്‍ സര്‍ക്കോസി 27.18 ശതമാനവും ഹൊളണ്ടെ 28.63 ശതമാനവും വോട്ടുകള്‍ നേടിയിരുന്നു. 17 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഫ്രാന്‍സില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഒരു നേതാവ് രാജ്യത്തെ പരമോന്നത പദവിയിലെത്തുന്നത്.
രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും സാമ്പത്തിക മേഖലയിലെ തളര്‍ച്ചയും ഉയര്‍ത്തികാട്ടിയാണ് സോഷ്യലിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയത്. യൂറോപ്യന്‍ യൂനിയന്‍ പ്രതിസന്ധിക്ക് പരിഹാരമായി ഫ്രാന്‍സി മുന്‍കൈയെടുത്തുണ്ടാക്കിയ ഉത്തേജകപാക്കേജിനെയും ഹൊളണ്ടെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.



















