കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ കുലം കുത്തിയല്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ചുട്ടമറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരും കുലംകുത്തികള്‍ തന്നെയാണെന്ന് പിണറായി പറഞ്ഞു. പാനൂരില്‍ എ.കെ.ജി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.
ചിലര്‍ വ്യംഗമായി ചിലത് പറയുകയാണ്. ഇത്തരക്കാരുടെ ലക്ഷ്യമെന്താണെന്ന് അറിയില്ല. പാര്‍ട്ടിക്കെതിരെ യു.ഡി.എഫ് ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അത് മനസിലാക്കാം. എന്നാല്‍ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് നിന്ദ്യമായ ഭാഷയില്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ യു.ഡി.എഫിനേ ഗുണം ചെയ്യുകയുള്ളൂ.
പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ച ഏതെങ്കിലും നേതാവിന് സിന്ദാബാദ് വിളിച്ചാല്‍ അത് മനസിലാക്കാനുള്ള വിവേകം പാര്‍ട്ടിക്കുണ്ട്. ആ നേതാവിനും ആ വിവേകം ഉണ്ടെന്ന് മനസിലാക്കണം. പാര്‍ട്ടിയെതകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കുറിച്ച് നല്ല വാക്ക് പറയുന്നത് ഫലം ചെയ്യില്ല. ഒഞ്ചിയത്തും ഷൊര്‍ണ്ണൂരുമുള്ളത് കുലം കുത്തികള്‍ തന്നെയാണ്. അവരുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും പിണറായി പറഞ്ഞു. ചന്ദ്രശേഖരന്‍ കുലംകുത്തിയല്ലായെന്ന വിഎസിന്റെ പരാമര്‍ശത്തിനുള്ള മറുപടിയെന്ന നിലയ്ക്കാണ് പിണറായി ഇതു പറഞ്ഞത്.
ആര്‍.എം.പി തടയുമെന്ന് പറഞ്ഞതിനാലാണ് സി.പി.എം നേതാക്കള്‍ ടി.പി.ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കാതിരുന്നത്. അവിടെ പോകാത്തതിന് സംസ്ഥാനത്തെ ഒരു പ്രമുഖ പാര്‍ട്ടിയുടെ നേതാവ് വിമര്‍ശിച്ചു കണ്ടു. ഞങ്ങളിവിടെ പോയി സംഘര്‍ഷമുണ്ടാക്കണമെന്നാണോ പറയുന്നത്. എല്ലാവരും പറയുന്ന കൂട്ടത്തില്‍ സിപിഎമ്മിന് തങ്ങളുടെ വകയും ഒരു കൊട്ടിരിയ്ക്കിട്ടെയെന്നാവും ഇദ്ദേഹം കരുതുന്നത്. ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ വിമര്‍ശനത്തിനുള്ള മറുപടിയായാണ് പിണറായി ഇക്കാര്യം പറഞ്ഞത്.
ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നിലെ ഉത്തരവാദികള്‍ പുറത്തു വരണമെന്നാണ് സി.പി.എം നിലപാട്. സത്യം പുറത്ത് വരുമ്പോള്‍ ആര്‍.എം.പിക്ക് തന്നെ പശ്ചാത്തപിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.





























