കോഴിക്കോട്: കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന അഭിപ്രായം പിണറായി വിജയന്റേത് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. തനിക്കും ആ അഭിപ്രായം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിഷ്ഠൂരമായി കൊല്ലപ്പെട്ട ഒരാളെ കുലംകുത്തിയെന്ന് വിളിച്ചത് ശരിയാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് കോഴിക്കോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നാഭിപ്രായത്തിന്റെ പേരില്‍ മാറിനില്‍ക്കുന്നവര്‍ അവരുടെ അഭിപ്രായത്തില്‍ മാറ്റം വരുമ്പോള്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവരികയാണ് ഇന്ത്യയിലെയും കേരളത്തിലെയും സ്ഥിതി. അതനുസരിച്ച് ഒഞ്ചിയത്തെ സഖാക്കളുടെ ഭിന്നാഭിപ്രായം മാറ്റുന്ന തരത്തില്‍ ക്രിയാത്മ സമീപനം എടുക്കുന്ന മുറയ്ക്ക് അവരെയും പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നും വി.എസ് പറഞ്ഞു.
തിരിച്ചുവരാത്തപക്ഷം അവര്‍ സ്വതന്ത്ര പാര്‍ട്ടിയായി പ്രവര്‍ത്തിച്ചുകൊള്ളട്ടെ. അല്ലെങ്കില്‍ അവര്‍ ചെറിയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നതിലും തെറ്റില്ല. ഇത്തരം പാര്‍ട്ടികള്‍ കേരളത്തില്‍ ഉള്ളതാണ്, അതില്‍ അത്ഭുതമില്ല. എം.വി രാഘവനും, കെ.ആര്‍ ഗൗരിയമ്മയും പാര്‍ട്ടി ഉണ്ടാക്കിയതുപോലെ അവര്‍ പുതിയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കട്ടെ. ചെറിയ പാര്‍ട്ടികളും വലിയ പാര്‍ട്ടികളുമെല്ലാം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. അധോലോക സംസ്‌കാരം മാര്‍ക്‌സിസ്റ്റ് രീതിയല്ലെന്ന സി.പി.ഐയുടെ നിലപാടിനോട് യോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി.പി ചന്ദ്രശേഖരന്‍ അടക്കമുള്ള ഒഞ്ചിയത്തെ റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കുലംകുത്തികളാണെന്ന പ്രസ്താവന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെയാണെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചൊവ്വാഴ്ച തൃശ്ശൂരില്‍ പറഞ്ഞത്.





















