മുസ്ലീംസംവരണം ശരിയോ തെറ്റോ?
ഇതിനിടെയാണ് സംവരണത്തിന്റെ വോട്ട് രാഷ്ട്രീയവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങിയിട്ടുള്ളത്. മുസ്ലീങ്ങള്‍ക്ക് പിന്നാക്ക വിഭാഗത്തിനിടയില്‍ ഒരു കുറു സംവരണം ഉറപ്പാക്കുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. അപകടരമായ മതസംവരണത്തിലേക്കാണ് ഇത് രാജ്യത്തെ കൊണ്ടെത്തിക്കുക. എന്തു മാനദണ്ഡത്തിന്റെ പേരിലാണ് മുസ്ലീങ്ങള്‍ക്കു മാത്രം ഇത്തരം ഒരു സംവരണം ഏര്‍പ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ല. വാസ്തവത്തില്‍ ക്രിസ്റ്റ്യന്‍, ബുദ്ധ, സിഖ്, ജൈനമതങ്ങളാണ് മുസ്ലീങ്ങളേക്കാള്‍ ന്യൂനപക്ഷം. 2001 സെന്‍സെക്‌സ് അനുസരിച്ച് രാജ്യത്തെ 80.46 ശതമാനം ഹിന്ദുക്കളാണ്. മുസ്ലീങ്ങള്‍ 13.43ഉം ക്രിസ്ത്യന്‍സ് 2.34ഉം സിഖ് 1.87ഉം ബുദ്ധ 0.77ഉം ജൈന 0.71ഉം ശതമാനമുള്ളത്. ഇനി ഇവരും പിന്നാക്ക വിഭാഗത്തിനിടയില്‍ പ്രത്യേക സംവരണങ്ങള്‍ ആവശ്യപ്പെട്ട് മുന്നോട്ടുവന്നാല്‍ ഈ ഗവണ്‍മെന്റ് എന്ത് ചെയ്യും? അവസാനം സംവരണം മുഴുവന്‍ മതത്തിന്റെ അടിസ്ഥാനത്തിലാക്കി മാറ്റേണ്ടി വരും.
മതത്തിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രപ്രദേശില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന മുസ്ലീങ്ങള്‍ക്കാണ് ഈ സംവരണം. മറ്റുപിന്നാക്ക വിഭാഗത്തില്‍ നാലുശതമാനം മുസ്ലീം സംവരണം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. കേരളവും തമിഴ്‌നാടും ഒരു പരിധി വരെ പിന്നാക്ക വിഭാഗത്തില്‍ മുസ്ലീം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജാതി സംവരണത്തില്‍ മതത്തെ ഉള്‍പ്പെടുത്തുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന നിലപാടാണ് കോടതികള്‍ക്കുള്ളത്. മതനിരപേക്ഷത എന്ന ഭരണഘടനയുടെ അടിസ്ഥാന ആശയത്തിന് വിരുദ്ധമാകുമെന്നതും രാജ്യത്തിന്റെ ഐക്യത്തിനു തന്നെ ഭീഷണിയുയര്‍ത്തുമെന്ന ആശങ്കയും സജീവമാണ്. നാളെ മറ്റു മതങ്ങളും സംവരണവും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയാല്‍ എന്തു ചെയ്യും. ഇപ്പോള്‍ ഒബിസിയില്‍ കൊടുക്കുന്ന സംവരണം പോരെന്നും ഞങ്ങള്‍ക്ക് ജനസംഖ്യാ അനുപാതമായ പൊതുസംവരണം വേണമെന്നും ആവശ്യപ്പെട്ട് മുസ്ലീം മൗലിക വാദികള്‍ക്ക് തെരുവിലറങ്ങാനുള്ള അവസരം കൂടിയാണ് സര്‍ക്കാര്‍ നല്‍കുന്നത്.
ഒരു നേരത്തെ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന മുസ്ലീമിനു മാത്രമല്ല അത്തരം ആളുകള്‍ ഏത് വിഭാഗത്തിലായാലും സംവരണത്തിന് അര്‍ഹതയുണ്ട്. മുസ്ലീം മതത്തില്‍ ജനിച്ചുവെന്നതിന്റെ പേരില്‍ സംവരണം കിട്ടരുതെന്ന് ചുരുക്കം. അവിടെയാണ് ഇത് വോട്ട് രാഷ്ട്രീയമായി മാറുന്നത്. സംവരണം ഏറ്റവും അര്‍ഹരായവര്‍ക്കാണ് എത്തേണ്ടത്. ഇന്നത്തെ പരിതസ്ഥിതിയില്‍ അവിടെ ജാതിയോ മതമോ പരിഗണിക്കേണ്ട കാര്യമില്ല. ഭരണഘടനാ അധികാരമുള്ള ഒരു സ്വതന്ത്രസംഘടനയെ ഉണ്ടാക്കി ഓരോ പൗരന്റെയും സാമ്പത്തിക നില തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ നിരവധി പരാതികള്‍ ഉയര്‍ന്ന ആധാര്‍ കാര്‍ഡിന്റെ ചുമതലയും ഈ സ്വതന്ത്ര ഏജന്‍സിക്കു കീഴിലായിരിക്കണം.
സര്‍ക്കാറുടെ നിയന്ത്രണത്തില്‍ ഈ ജോലികള്‍ നടക്കുമ്പോള്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കും. പതിനായിരകണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ ബിപിഎല്ലിനു കീഴിലായ സംസ്ഥാനമാണ് കേരളം. പ്രതിമാസം പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്ന പ്രവാസികളും ബിസിനസ്സുകാരും വെറും 500 രൂപ മാത്രം വരുമാനമുള്ള റേഷന്‍കാര്‍ഡ് സ്വന്തമാക്കിയവരുടെ നാടാണിത്.. ചുരുക്കത്തില്‍ മുസ്ലീം, ക്രിസ്ത്യന്‍, ഹിന്ദു സംവരണത്തിനു പോകുന്നതിനു പകരം ചില പൊതുമാനദണ്ഡങ്ങളിലൂടെ ഉള്ളവനെയും ഇല്ലാത്തവനെയും ഇല്ലാത്തവരില്‍ സംവരണം ആവശ്യമായവരെയും തിരിച്ചറിയുകയാണ് വേണ്ടത്. പതുക്കെ പതുക്കെ ഈ ജാതി-മതസംവരണങ്ങള്‍ രാജ്യത്തുനിന്നു തൂത്തെറിയണം. അതായിരിക്കണം നമ്മുടെ ലക്ഷ്യം. അല്ലാതെ സംവരണത്തിനുള്ളില്‍ സംവരണത്തിലേക്ക് ഊളിയിട്ടിറങ്ങാനല്ല ശ്രമിക്കേണ്ടത്.
സ്വതന്ത്ര ഏജന്‍സി രൂപീകരിക്കാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമായി വന്‍ ചെലവ് വരുമെന്നാണ് സര്‍ക്കാറിന്റെ കണ്ടെത്തല്‍. പക്ഷേ, ഇത്തരം ഒരു ശുദ്ധീകരണം നടക്കുന്നതിലൂടെ സംവരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ ചെലവാക്കുന്ന തുക പകുതിയായി കുറയും. ആ പണം സര്‍ക്കാറിന് ഇക്കാര്യത്തിന് ഉപയോഗിക്കാം. ഏറ്റവും അര്‍ഹരായവര്‍ക്ക് സംവരണം ലഭിക്കുകയും ചെയ്യും. ഇപ്പോള്‍ സര്‍ക്കാര്‍ സംവരണത്തിന്റെ പേരില്‍ ചെലവാക്കുന്ന തുകയില്‍ ഭൂരിഭാഗവും ലക്ഷ്യം കാണാതെ പോവുകയാണ്.
ബഹിരാകാശത്തേക്ക് ഇന്ത്യ റോക്കറ്റ് വിട്ടൊരു കഥയുണ്ട്. 100 പേരെ സര്‍ക്കാര്‍ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. അതില്‍ സംവരണം പാലിക്കാന്‍ വേണ്ടി വ്യത്യസ്ത ജാതിയിലും മതത്തിലും ഉള്ളവരെ ഉള്‍പ്പെടുത്തി അവസാനം ഒരു ബഹിരാകാശ സഞ്ചാരിക്കുമാത്രമാണ് ഇടം കിട്ടിയത്. കഴിവുള്ളവര്‍ക്കും അര്‍ഹരായവര്‍ക്കുമാണ് അംഗീകാരവും പ്രോത്സാഹനവും കിട്ടേണ്ടത്. ഒരിക്കലും ജനിച്ച മതമോ ജാതിയോ ആകരുത് കഴിവിനുള്ള അളവ് കോല്‍. നമുക്ക് മുന്നോട്ടാണ് പോകേണ്ടത്. ഒരു കാര്യം ഉറപ്പാണ് രാജ്യം ഈ രീതിയില്‍ പോവുകയാണെങ്കില്‍ ഒടുവില്‍ ആര്‍ക്കും സംവരണം നല്‍കാന്‍ കഴിയാത്ത വിധം പാപ്പരാകും.