ദില്ലി: പെട്രോള്‍ വിലയില്‍ 1.68 രൂപയുടെ കുറവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ഇതോടെ ടാക്‌സ് അടക്കം കണക്കാക്കുകയാണെങ്കില്‍ രാജ്യവ്യാപകമായി രണ്ടു രൂപയോളം വിലകുറയും. കുറഞ്ഞ വില ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് വിലകുറയ്ക്കുന്നതെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.
മെയ് 23ന് പെട്രോള്‍വില കുത്തനെ കൂട്ടാന്‍ എണ്ണ കമ്പനികള്‍ തീരുമാനിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ദ്ധനയാണ് അന്ന് കമ്പനികള്‍ പ്രഖ്യാപിച്ചത്. ലിറ്ററിനെ 7.5 രൂപയോളം വിലകൂട്ടിയതോടെ രാജ്യവ്യാപകമായി തന്നെ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടു. വിലവര്‍ധനവില്‍ പ്രതിഷേധിച്ച് 31ാം തിയ്യതി എന്‍ഡിഎ രാജ്യവ്യാപകമായി ബന്ദ് സംഘടിപ്പിച്ചിരുന്നു. യുപിഎ ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും വിലവര്‍ധനവിനെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.
പെട്രോള്‍ വിലവര്‍ധനയിലൂടെ ലഭിക്കുന്ന അധിക നികുതി ഉപേക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് വര്‍ധനവില്‍ 1.63 രൂപയുടെ കുറവുണ്ടായി. ഇത് വര്‍ധിപ്പിച്ച വില കുറയ്ക്കലല്ല, അന്താരാഷ്ട്രവിപണിയിലെ വിലയ്ക്കനുസരിച്ചുള്ള ക്രമപ്പെടുത്തല്‍ മാത്രമാണെന്ന് ഒഎന്‍ജിസി പത്രക്കുറിപ്പില്‍ അറിയിച്ചു.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ധനകമ്മി കുറയ്ക്കാന്‍ വിലവര്‍ധിപ്പിക്കണെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ഒരോ വിലവര്‍ധനയും പണപ്പെരുപ്പത്തിനും വികസനമുരടിപ്പിനുമാണ് കാരണമാകുന്നത്. ജൂണ്‍ രണ്ടിലെ കണക്കനുസരിച്ച് ബ്രെന്റ് ക്രൂഡ് വില 98.82 ഡോളറാണ്. മെയ് 23ന് ക്രൂഡിന് 106 രൂപയോളം വിലയുണ്ടായിരുന്നു. ഉടന്‍ തന്നെ ഒരു രൂപയോളം വീണ്ടും കുറയ്ക്കാന്‍ കഴിയുമെന്ന സൂചനകളും എണ്ണക്കമ്പനികള്‍ നല്‍കുന്നുണ്ട്.





















