ദില്ലി: ടിപി ചന്ദ്രശേഖരനെ പാര്‍ട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ആര്‍എംപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് അവകാശപ്പെടുന്നവര്‍ അത് തെളിയിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.
വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ള മൂന്ന് പേര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോകുന്നുവെന്ന് കാര്യത്തെ കുറിച്ച്് ചോദിച്ചപ്പോള്‍ ആര് നടപടിയെടുക്കുമെന്നാണ് പറയുന്നത്? പോളിറ്റ്ബ്യൂറോയോ എന്നായിരുന്നു വിഎസിന്റെ പ്രതികരണം. നടപടിയെടുക്കുന്നെങ്കില്‍ എടുക്കട്ടേയെന്നും വിഎസ് പറഞ്ഞു. ദില്ലിയില്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ സിപിഎമ്മിലേക്കു തിരിച്ചുവരാമെന്ന അവസ്ഥയിലായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഏതോ കേന്ദ്രവുമായി ആലോചിച്ച ശേഷം ഈ ആലോചനയില്‍ നിന്നും ചന്ദ്രശേഖരന്‍ പിന്മാറുകയായിരുന്നുവെന്നും പിണറായി വെളിപ്പെടുത്തി.
കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിനീഷിന്റെ കുടുംബത്തിന് സഹായനിധി കൈമാറാന്‍ പൂക്കോട്ടുകാവില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിവേയായിരുന്നു പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പിണറായി ആദ്യമായി പങ്കെടുത്ത പൊതുപരിപാടിയുമായിരുന്നു ഇത്.
തെറ്റായ നിലപാടില്‍ നിന്നു മാറിയും പറ്റിയ വീഴ്ച മനസിലാക്കിയും പാര്‍ട്ടിയുമായി സഹകരിക്കാന്‍ ഒഞ്ചിയത്തുള്ളവര്‍ തയാറായിരുന്നു. പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുളളവരുമായി ചര്‍ച്ച നടത്തി. ചന്ദ്രശേഖരന്‍ പാര്‍ട്ടിക്ക് അനുകൂലമായി നില്‍ക്കാവുന്ന അവസ്ഥയിലായി.
പക്ഷേ, ഏതോ കേന്ദ്രവുമായി ആലോചിച്ചിട്ട് സംസാരിക്കാമെന്നു പറഞ്ഞു. പിന്നീട് പറഞ്ഞ മറുപടി നിഷേധരൂപത്തിലായിരുന്നു. ഇത്തരം ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന പാര്‍ട്ടിക്ക് യുഡിഎഫ് നേതാക്കളും മാധ്യമങ്ങളും ആരോപിക്കുന്നതു പോലെ ചന്ദ്രശേഖരനെ കൊലപ്പെടുത്തേണ്ട കാര്യമുണ്ടോയെന്നും പിണറായി ചോദിച്ചു.





























