കൊച്ചി: സിനിമാതാരം മോഹന്‍ലാല്‍ നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ചിരിക്കുന്നു എന്ന പരാതിയിന്മേല്‍ പോലീസ് അന്വേഷണം തുടങ്ങി. ഡിജിപിയുടെ നിര്‍ദേശപ്രകാരം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറാണു കേസന്വേഷിക്കുന്നത്. മോഹന്‍ലാലില്‍നിന്ന് അന്വേഷണസംഘം താമസിയാതെ മൊഴിയെടുക്കുമെന്നാണ് അറിയുന്നത്.
കണ്ടെത്തിയപ്പോള്‍ വന്‍ വാര്‍ത്താപ്രധാന്യം നേടിയ ആനക്കൊമ്പുകളേക്കുറിച്ചു മാസങ്ങള്‍ക്കു ശേഷമാണു പോലീസ് അന്വേഷണമുണ്ടാകുന്നത്.
വിവരാവകാശ കൂട്ടായ്മ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ അനില്‍കുമാറിന്റെ പരാതിയിലാണു സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്കിയത്. അന്വേഷണച്ചുമതല ഏല്‍പ്പിച്ചതിനെത്തുടര്‍ന്നു പരാതിക്കാരനില്‍നിന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ബിജോ അലക്‌സാണ്ടര്‍ മൊഴിയെടുത്തു.
മറ്റൊരു കേസുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ ഹാജരാകേണ്ടിയിരുന്നതിനാല്‍ ഇതു സംബന്ധിച്ച് ഇന്നലെ അന്വേഷണമൊന്നും ഉണ്ടായില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. ആദായനികുതി വകുപ്പ് 2011 ജൂലൈ 22ന് മോഹന്‍ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പു കണെ്ടടുത്തത്. തുടര്‍ന്നു വനംവകുപ്പു നടത്തിയ പരിശോധനയില്‍ മോഹന്‍ലാല്‍ സൂക്ഷിക്കുന്നതു യഥാര്‍ഥ ആനക്കൊമ്പാണെന്നു കണെ്ടത്തിയിരുന്നു.
തുടര്‍ന്ന്, ഇതു സംബന്ധിച്ച കേസ് വനംവകുപ്പിനു കൈമാറി. എന്നാല്‍, കേസെടുത്ത് ഒരു വര്‍ഷമാകാറായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. വിവരാവകാശ നിയമപ്രകാരം വനംവകുപ്പ് നല്‍കിയ മറുപടിയില്‍ മോഹന്‍ലാലിനെ കണ്ടുകിട്ടിയില്ലെന്നും അന്വേഷണം തുടരുകയാണെന്നുമായിരുന്നു കാണിച്ചിരുന്നത്.
്ആനക്കൊമ്പ് സൂക്ഷിക്കുന്നതു നിയമവിരുദ്ധമാണെന്നിരിക്കെ നടപടിയെടുക്കാത്തതിനെയാണു പരാതിക്കാരന്‍ ചോദ്യം ചെയ്യുന്നത്. മോഹന്‍ലാലിനെതിരെ വനം വകുപ്പ് നടപടിയെടുക്കാത്ത സാഹചര്യത്തില്‍ പോലീസ് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മോഹന്‍ലാലിന്റെ മൊഴിയെടുത്ത ശേഷം ഈ മാസംതന്നെ ഡിജിപിക്കു റിപ്പോര്‍ട്ട് നല്കുമെന്നാണു സൂചന. ഈ റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റ് തലത്തിലാകും അന്തിമ തീരുമാനമുണ്ടാകുക.
അതേസമയം, മോഹന്‍ലാല്‍ നിയമാനുസൃതമായാണ് ആനക്കൊമ്പ് കൈവശം വച്ചതെന്നു വകുപ്പുമന്ത്രിയും നടനുമായ കെ.ബി. ഗണേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം പൊതുയോഗത്തില്‍ പറഞ്ഞിരുന്നു. ബ്ലോഗിലെ കുറിപ്പിനുശേഷം മോഹന്‍ലാലിനെതിരേ പാര്‍ട്ടി ചാനലും മറ്റും രംഗത്തുവന്നതു ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ മറുപടി.





























