രാസവളങ്ങളുടെ വിലയിലുണ്ടായ വന്‍ വര്‍ധനവ് രാജ്യത്തെ കര്‍ഷകരെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. എല്ലാത്തരം കൃഷിക്കും ആവശ്യമായ പൊട്ടാഷ് ചാക്കൊന്നിന് 600-750 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. 10.22.22 വളത്തിന് 300 രൂപ വര്‍ധിച്ചിട്ടുണ്ട്. യൂറിയ ചാക്കിന് 300 രൂപയാണ് വര്‍ധിച്ചത്. എഫ്എസിടിയുടെ ഫാക്ടം ഫോസിന് ഉടന്‍ തന്നെ വില വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. വളത്തിന്റെ വില കുത്തനെ ഉയര്‍ന്നതിനാല്‍ ഏക്കര്‍ ഒന്നിന് 1500 മുതല്‍ 2000 രൂപ വരെ അധികച്ചെലവാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. വിളകളുടെ വിലയിടിവും കൃഷിച്ചെലവുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതും കര്‍ഷകരെ ദുരിതത്തിലാക്കിയതിന് പിന്നാലെയാണ് വളം വിലവര്‍ധനവെന്ന ഇരുട്ടടിയും. രാജ്യത്തെ കൃഷിരീതികള്‍ രാസവളത്തെ പരിപൂര്‍ണമായി ആശ്രയിച്ചിരിക്കുന്നതിനാല്‍ ഇപ്പോഴത്തെ വിലക്കയറ്റം വന്‍പ്രതിസന്ധികള്‍ക്കാണ് വഴിവയ്ക്കുക.
വളങ്ങളുടെ വന്‍ വിലവര്‍ധന എല്ലാത്തരം കൃഷികളെയും പ്രതികൂലമായി ബാധിക്കും. കേരളത്തില്‍ തെങ്ങ്, റബ്ബര്‍, നെല്‍ എന്നിവയെയാണ് വളം വിലവര്‍ധനവ് ഏറ്റവും രൂക്ഷമായി ബാധിക്കുക. നെല്‍ക്കൃഷിയുടെ അളവ് അനുദിനം കുറയുകയും കൃഷി വന്‍നഷ്ടത്തിലായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ പ്രതിസന്ധിയെ പതിന്മടങ്ങാക്കുന്ന നടപടിയാണ് രാസവളങ്ങളുടെ വിലക്കയറ്റം കൊണ്ടുണ്ടായിരിക്കുന്നത്. കേരളത്തില്‍ ഇടവപ്പാതി കഴിയുന്നതോടെയാണ് നെല്ല് ഉള്‍പ്പെടെയുള്ള കൃഷി തുടങ്ങുക. ഇടവപ്പാതി തുടങ്ങുന്ന ഈ സമയത്ത് തെങ്ങിനും റബ്ബര്‍ ഉള്‍പ്പെടെയുള്ള വിളകള്‍ക്കും വളപ്രയോഗം നടത്തുന്നുണ്ട്. ഈ സമയത്ത് രാസവളങ്ങളുടെ വിലക്കയറ്റം കാര്‍ഷിക മേഖലയില്‍ അവശേഷിക്കുന്ന കര്‍ഷകരെക്കൂടി ദുരിതത്തിലാക്കിയിരിക്കുകയാണ്.
വളങ്ങളുടെ വില നിര്‍ണയിക്കാനുള്ള അധികാരം അതാത് കമ്പനികള്‍ക്ക് നല്‍കിയതാണ് മാനദണ്ഡങ്ങളൊന്നുമില്ലാതെ വളങ്ങളുടെ വില കുത്തനെ ഉയര്‍ത്തുന്നതിനു പ്രധാനകാരണം. വളം വില വര്‍ധിപ്പിക്കാന്‍ പ്രത്യേക സാഹചര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും കമ്പനികള്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് രാസവളങ്ങള്‍ക്ക് ഇത്രയും വലിയതോതില്‍ വിലവര്‍ദ്ധനവുണ്ടായിരിക്കുന്നത്.
പെട്രോളിന്റെ വിലനിര്‍ണയാധികാരം പെട്രോളിയം കമ്പനികളെ ഏല്‍പ്പിച്ച നടപടി പോലെ തന്നെ രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കുന്ന ഒന്നാണ് വളം നിര്‍മ്മാണക്കമ്പനികള്‍ക്ക് വിലനിര്‍ണയാധികാരം നല്‍കിയ സര്‍ക്കാര്‍ തീരുമാനം. പെട്രോള്‍ വില വര്‍ദ്ധനവിനെത്തുടര്‍ന്ന് രാജ്യമാസകലം വന്‍പ്രക്ഷോഭങ്ങളും പ്രതിഷേധ നടപടികളും അരങ്ങേറിയിരുന്നു. രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ഭീഷണിയിലാക്കുന്ന ഒന്നാണ് കാര്‍ഷിക മേഖലയിലുണ്ടാകുന്ന പ്രതിസന്ധികള്‍.
എന്നാല്‍ രാവവളങ്ങളുടെ വന്‍വിലക്കയറ്റം ഗൗരവതരമായ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചില്ലെന്നതും മാധ്യമങ്ങളും സാമൂഹിക പ്രവര്‍ത്തകരും ഇത് കണ്ടില്ലെന്ന് നടിക്കുന്നതും അവഗണിക്കുന്നതും കടുത്ത പാതകം തന്നെയാണ്. രാജ്യത്തെ കര്‍ഷകന് വേണ്ടി ശബ്ദിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണെന്നതിന് ഇത്തമ തെളിവാണ് വിളംവില അന്യായമായി വര്‍ദ്ധിച്ചിട്ടും ഇതിനെതിരെ യാതൊരുവിധത്തിലുമുള്ള പ്രതിഷേധ സ്വരങ്ങളും ഉയരാത്തത്.
തൊണ്ണൂറുകളുടെ തുടക്കത്തിലുണ്ടായ സാമ്പത്തിക ഉദാരവത്ക്കരണത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ കാര്‍ഷികമേഖലയിലേക്ക് നല്‍കിയിരുന്ന സബ്‌സീഡികള്‍ വന്‍തോതില്‍ സര്‍ക്കാരുകള്‍ വെട്ടിക്കുറച്ചതോടെയാണ് കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയിലായത്. രാസവളങ്ങള്‍ക്കായിരുന്നു വലിയ തോതില്‍ സബ്‌സിഡി നല്‍കിയിരുന്നത്. സബ്‌സിഡി നാമമാത്രമായതും വളംവില നിര്‍ണയിക്കാനുള്ള അധികാരം അതാത് കമ്പനികള്‍ക്ക് നല്‍കിയതും കാര്‍ഷിക രംഗത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തെറിയുകയായിരുന്നു. ഇതോടെ രാജ്യമൊട്ടാകെ കര്ഡഷക ആത്മഹത്യകള്‍ അരങ്ങേറി. കേരളത്തിലും നൂറുകണക്കിന് കര്‍ഷകര്‍ കടത്തിലും മറ്റും മുങ്ങി ആത്മഹത്യയെ അഭയം പ്രാപിച്ചു.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരുകള്‍ മുന്നിട്ടിറങ്ങിയെങ്കില്‍ മാത്രമേ കഴിയൂ. രാസവളങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടേണ്ട സമയമാണിത്. കര്‍ഷകര്‍ക്കുളള വളം സബ്‌സിഡി കൂട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. നെല്ല്, തെങ്ങ്, വാഴ കര്‍ഷകര്‍ക്കുള്ള സബ്‌സിഡിയാണ് ഉയര്‍ത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.





























