തിരുവനന്തപുരം: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് രഹസ്യറിപ്പോര്‍ട്ട് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പൂഴ്ത്തിവെച്ചെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കണ്ണൂരിലെ ചില സിപിഎം കാരില്‍ നിന്ന് ചന്ദ്രശേഖരന് ഭീഷണി ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്.
ടിപി ചന്ദ്രശേഖരനെ വധിക്കാനുള്ള ലക്ഷ്യത്തോടെ കണ്ണൂരില്‍ നിന്നുള്ള ചില സിപിഎം നേതാക്കള്‍ രണ്ടു തവണ ഒഞ്ചിയത്തെത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ദൗത്യം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ തിരിച്ചു പോയി.
വീണ്ടും ടിപിയ്‌ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒഞ്ചിയം ഏറാമലയിലെ ചില സിപിഎമ്മുകാര്‍ക്ക് ചന്ദ്രശേഖരനോട് ശത്രുതയുണ്ട്. അദ്ദേഹം വധിക്കപ്പെട്ടാല്‍ ഈ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
നിയമസഭയില്‍ ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയായിരുന്നു തിരുവഞ്ചൂര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചന്ദ്രശേഖരന് വധഭീഷണി ഉണ്ടായിരുന്ന കാര്യം കേന്ദ്രആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടും പോലീസ് സംരക്ഷണം നല്‍കിയില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇതിന് മറുപടി പറയവേയാണ് ആഭ്യന്തരമന്ത്രി കൊടിയേരിയുടെ കാലത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തെടുത്തത്്. ഇന്റലിജന്‍സിന്റെ രഹസ്യ റിപ്പോര്‍ട്ടിന്റെ കോപ്പി സ്പീക്കറുടെ മേശപ്പുറത്ത് വയ്ക്കാമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു. സിപിഎമ്മുകാരില്‍ നിന്നുള്ള ഭീഷണി എന്നതിന് പകരം സിപിഎം ഗുണ്ടകളില്‍ നിന്നുള്ള ഭീഷണി എന്ന തിരുവഞ്ചൂരിന്റെ പരാമര്‍ശത്തെ തുടര്‍ന്ന്് പ്രതിപക്ഷം സഭയില്‍ ബഹളം വയ്ക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തു.





















