കൊച്ചി: തലശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസലിനെ വധിച്ച കേസിലെ ഏഴും എട്ടും പ്രതികളായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ എന്നിവരെ സി.ബി.ഐ കസ്റ്റഡിയില്‍ വിടുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന സ്‌റ്റേ ഹൈക്കോടതി നീക്കി.
ജൂണ്‍ 29നാണ് കാരായിമാരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു കൊണ്ട് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്.അന്നേദിവസം ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി ഈ വിധി സ്‌റ്റേ ചെയ്തു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കസ്റ്റഡിയില്‍ വിട്ടത്
വെള്ളിയാഴ്ച രാവിലെ 12 മണിയോടെ പ്രതികളെ സി.ബി.ഐക്ക് സി.ജെ.എം കോടതി കൈമാറിയിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സി.ബി.ഐ ഓഫീസില്‍ ചോദ്യം ചെയ്യല്‍ നടപടികള്‍ ആരംഭിച്ചയുടനെയാണ് പ്രതികള്‍ക്ക് വേണ്ടി സീനിയര്‍ അഡ്വ. എം.കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി സി.ജെ.എം കോടതി ഉത്തരവിന് സ്‌റ്റേ നേടിയെടുത്തത്. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം പ്രതികളെ അന്ന് തന്നെ കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ രണ്ട് ഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് ഹൈക്കോടതി സ്‌റ്റേ ഉത്തരവ് റദ്ദാക്കിയത്. കാരായിമാരെ വീണ്ടും ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം വസ്തുതാപരമാണെങ്കില്‍ വേണ്ടത്ര തെളിവില്ലാതെയാണോ ഇവരെ കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തത് എന്ന വാദമാണ് പ്രതിഭാഗം ഉന്നയിക്കുന്നത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷവും 1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ പ്രതികളെ ചോദ്യം ചെയ്തിരുന്നുവെന്ന സുപ്രീം കോടതി ഉത്തരവാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്.





























