ദില്ലി: ഏഷ്യാഡ് ഗോള്‍ഡ് മെഡല്‍ ജേതാവ് പിങ്കി പ്രമാണികിന്റെ ലിംഗ പരിശോധനാ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിന് പിന്നില്‍ ജീവിതപങ്കാളിയാണെന്ന് ആരോപണം. പിങ്കിയുടെ അഭിഭാഷകരാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്.
പിങ്കി പുരുഷനാണെന്നും തന്നെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ആരോപിച്ച് പങ്കാളി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്. പര്‍ഗാനാസ് ജില്ലയിലെ ഒരു സ്വകാര്യ നഴ്‌സിങ് ഹോമില്‍ വച്ച് പിങ്കിയെ ലിംഗ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.
പിങ്കിയുടെ വീഡിയോ ദൃശ്യങ്ങള്‍ നെറ്റില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തു വന്നു. പിങ്കിയെ സ്ത്രീകളുടെ സെല്ലിലേയ്ക്ക് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
പിങ്കി പുരുഷനാണെന്ന് തെളിയിക്കപ്പെടാത്തിടത്തോളം കാലം അവരെ സ്ത്രീകളുടെ സെല്ലില്‍ പാര്‍പ്പിക്കണമെന്നും സ്ത്രീയെന്ന പരിഗണന നല്‍കണമെന്നും പരാതിയില്‍ പറയുന്നു. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അലക്ഷ്യമായാണ് വിഷയത്തില്‍ ഇടപെടുന്നത്. പിങ്കിയെ പുരുഷനാണെന്ന് തെളിയുന്നതിന് മുന്‍പ് തന്നെ അവരെ പുരുഷന്‍മാരുടെ സെല്ലില്‍ പാര്‍പ്പിച്ചു. പുരുഷ പൊലീസ് ജീവനക്കാര്‍ക്കൊപ്പമാണ് അവരെ അയക്കുന്നത്. ഇത് നീതീകരിക്കാനാവില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. പിങ്കിയുടെ ലിംഗ പരിശോധനാഫലം ജൂലായ് 12 ഓടെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.





























