കരൂര്‍(കോട്ടയം): ശവസംസ്‌കാരച്ചടങ്ങിന് എത്തിയ സഹോദരിയുടെ വിളി കേട്ട 'പരേതന്‍' വിറകുകൊള്ളി തട്ടിമാറ്റി എഴുന്നേറ്റു. കൃഷ്ണരായപുരത്തെ കട്ടലൈ ഗ്രാമത്തിലായിരുന്നു സംഭവം. ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് വിധിയെഴുതിയ മുത്തുസ്വാമി(50) ആണ് 'പുനര്‍ജനിച്ചത്'.
ശാരീരികാസ്വസ്ഥതകള്‍ മൂലം കുറച്ചു ദിവസം മുന്‍പ് മുത്തുസ്വാമിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മകള്‍ സരികയുടെ വിവാഹത്തിന്റെ പിറ്റേന്ന് മുത്തുസ്വാമി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ആചാരപ്രകാരം വിവാഹവീട്ടില്‍ കൊണ്ടുപോകാതെ നേരെ ശ്മശാനത്തിലെത്തിക്കുകയായിരുന്നു.
അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം മൃതദേഹം ചിതയിലേയ്‌ക്കെടുത്തു. അപ്പോഴാണ് സഹോദരി പാപ്പാത്തി മുത്തുസ്വാമിയെ കാണാനെത്തിയത്. സഹോദരി അന്ത്യചുംബനം നല്‍കിയ ശേഷം വിലപിക്കുന്നതിനിടെയാണ് 'പരേതന്‍' വിറകുകള്‍ തട്ടിമാറ്റി എഴുന്നേറ്റു വന്നത്. തുടര്‍ന്ന് പേരു വിളിച്ചപ്പോള്‍ വിളി കേള്‍ക്കുകയും ചെയ്തു. ഇതോടെ മുത്തുസ്വാമിയെ പുളിയൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയമിടിപ്പ് മന്ദഗതിയിലായപ്പോള്‍ മുത്തുസ്വാമി അബോധാവസ്ഥയിലായതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നെഞ്ചില്‍ ശക്തിയായി അമര്‍ത്തിയപ്പോള്‍ ഹൃദയമിടിപ്പ് പൂര്‍വ്വസ്ഥിതിയിലായെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.





























