കോഴിക്കോട്: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്‌ച ഉണ്ടായ ഉരുള്‍പൊട്ടലില്‍ ജീവഹാനിയടക്കം വന്‍ നാശനഷ്ടം. ഒരു കുടുംബത്തില്‍ കാണാതായ ആറു പേരില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കോഴിക്കോട്‌് ജില്ലയിലെ ആനക്കാംപൊയില്‍ കാണാതായിരുന്ന തുണ്ടത്തില്‍ ജോസഫ് എന്ന ഔസേപ്പ്, പേരക്കുട്ടി മുന്നര വയസ്സുകാരന്‍ കുട്ടൂസ്, പരിക്കേറ്റു ചികിത്സയില്‍ ആയിരുന്ന പുത്തന്‍പുരയ്‌ക്കല്‍ വര്‍ക്കി (75), പാലത്താകൊടി ഗോപാലന്‍ എന്നിവരാണ് മരണപ്പെട്ടത്.
ജോസഫിന്റെ മകന്‍ ബിജു ബിജുവിന്റെ ഭാര്യ, അമ്മ എന്നിവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നാട്ടുകാരും സന്നദ്ധസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിരുന്നു.
ശക്തമായ ഉരുള്‍പ്പൊട്ടലില്‍ ഒട്ടേറെ വീടുകള്‍ തകരുകയും പാലം ഒലിച്ചു പോവുകയും ചെയ്‌തു. കണ്ണൂര്‍ ഇരിട്ടിക്കടുത്ത് ആണ് മലവെള്ളപ്പാച്ചിലില്‍ പാലം പൂര്‍ണ്ണമായി തകര്‍ന്നു പോയത്. ഒരു കാര്‍ ഒലിച്ചു പോയി. പാലം തകര്‍ന്നപ്പോള്‍ ഒഴുക്കില്‍ പെട്ടുപോയ ഏഴുപേരുടെ ജീവന്‍ രക്ഷപ്പെടുത്താനായി. ഒരു പതിനൊന്നുകാരനും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
കോഴിക്കോ, കണ്ണൂര്‍, വയനാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളിലെ മലയോര മേഖലയിലാണ് ഉരുള്‍പ്പൊട്ടിയിരിക്കുന്നത്. കോഴിക്കോടും, കണ്ണൂരുമായി അഞ്ചിടങ്ങളിലാണ് ഉരുള്‍പ്പൊട്ടി വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്.
ഏക്കര്‍ക്കണക്കിന് കൃഷി സ്ഥലങ്ങളാണ് ഉരുള്‍പ്പോട്ടലില്‍ നശിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിലും, കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി അയ്യങ്കുന്ന് പഞ്ചായത്തിലും ആണ് ഉരുള്‍പോട്ടിയത്.
തിങ്കളാഴ്‌ച രാവിലെ മുതല്‍ പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ മലയോര മേഖലകളില്‍ വ്യാപകമായി മഴ അനുഭവപ്പെട്ടിരുന്നു. വൈകീട്ടോടെയാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിരിക്കുന്നത്.





























