കണ്ണൂര്‍: ഉരുള്‍പൊട്ടലും അതിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിലും കരകവിഞ്ഞൊഴുകി കൊണ്ടിരിക്കുന്ന പഴശ്ശി ഡാം തകര്‍ച്ചാ ഭീഷണിയില്‍. തകര്‍ച്ചാ ഭീഷണി നേരിടുന്ന പഴശ്ശി ഡാമിന്റെ വശങ്ങള്‍ ഇടിഞ്ഞു വീഴുന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കനാലുകളും ഒരു ടണലും തകര്‍ന്നു കഴിഞ്ഞു.
അണക്കെട്ടിന്റെ മുകളിലെ കമാനങ്ങള്‍ ഒടിഞ്ഞു വീണു. അതുപോലെ പഴശ്ശി ഉദ്യാനം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. അപകടം ഒഴിവാക്കാന്‍ ഡാമിലെ വെള്ളം ഒവുക്കിക്കളയുന്നതിനായി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള ശ്രമം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതാണ് തകര്‍ച്ചാ ഭീഷണി ഉയര്‍ത്തിയത്. 16 ഷട്ടറുകളില്‍ 9 എണ്ണം മാത്രമേ തുറക്കാനായുള്ളൂ.
ഡാം കരകവിഞ്ഞൊഴുകിയ കാരണം ഇരിട്ടി ടൗണ്‍, ബസ് സ്റ്റാന്റ്, പത്തോളം കടകളും പരിസരപ്രദേശങ്ങളിലെ അഞ്ഞൂറോളം വീടുകളും വെള്ളത്തിനടിയിലായിരിക്കുകയാണ്.
പരിസര പ്രദേശങ്ങളിലെ വീടുകളിലുള്ള ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി. തന്തോട്, വള്ള്യട്, എടക്കാനം, പടിയൂര്‍ എന്നീ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്.
ഉരുള്‍പൊട്ടലിനോടനുബന്ധിച്ച് ഉണ്ടായ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
തിങ്കളാഴ്‌ച ഉണ്ടായ ഉരുള്‍പോട്ടലുമായി ബന്ധപ്പെട്ട ആളുകളെ മാറ്റിപ്പാര്‍പ്പിക്കുക തുടങ്ങി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഇരിട്ടിയിലെ വാണിയപ്പാറ പാറയ്‌ക്കാമലയില്‍ രണ്ടിടത്തായി വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായി.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍കര്‍ എന്നിവര്‍ പഴശ്ശി ഡാമിന്റെ സമീപ പ്രദേശങ്ങള്‍ പ്രവേശിച്ചു. മുങ്ങള്‍ വിദഗ്‌ധരടങ്ങിയ നാവിക സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഉച്ചയോടെ ഇരിട്ടിയിലെത്തും.





























