ഗുവാഹത്തി: കലാപബാധിത പ്രദേശങ്ങളില്‍ മുസ്ലീങ്ങളെ പുനരധിവസിപ്പിക്കുന്നതിനു മുമ്പ് പൗരത്വപരിശോധനവേണമെന്ന് രണ്ടു പ്രമുഖ ബോഡോ വിഭാഗങ്ങള്‍ ആവശ്യപ്പെട്ടു. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡും പീപ്പിള്‍സ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് ബോഡോലാന്‍ഡ് മൂവ്‌മെന്റുമാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.
ബംഗാളി സംസാരിക്കുന്ന ഈ മേഖലയിലെ മുസ്ലീങ്ങളില്‍ ഭൂരിഭാഗം രാജ്യത്ത് അനധികൃതമായി തങ്ങുന്ന ബംഗ്ലാദേശി പൗരന്മാരാണ്. ഇവരെ കുടിയൊഴിപ്പിക്കണം. ഇന്ത്യന്‍ പൗരന്മാരായവര്‍ക്കു മാത്രം പുനരധിവാസം നല്‍കണം. അല്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
അസമിന്റെ വിവിധ ജില്ലകളിലുണ്ടായ കലാപത്തില്‍ 77 പേരോളം കൊല്ലപ്പെടുകയും നാലു ലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളായി മാറുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാറിന്റെ ജനസംഖ്യാപട്ടികയിലുള്ളവരെ അംഗീകരിക്കാന്‍ തയ്യാറാണ്. അല്ലാത്തവര്‍ വിദേശികളാണ്. അവര്‍ നാടുവിടുക തന്നെ വേണം.
സ്വന്തം നാട്ടില്‍ ബോഡോകള്‍ ന്യൂനപക്ഷമായി മാറികൊണ്ടിരിക്കുകയാണ്. ഇത് കടന്നുകയറ്റമാണ്. അതുകൊണ്ടു തന്നെയാണ് ബോഡോകള്‍ മാത്രമായി പ്രത്യേകപ്രദേശം വേണമെന്ന് കഴിഞ്ഞ 44 വര്‍ഷമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്-എന്‍ഡിഎഫ്ബി സെക്രട്ടറി ജനറല്‍ ഗോബിന്ദ ബസുമതാരി പറഞ്ഞു.
ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് ബദറുദ്ദീന്‍ അജ്മല്‍ ആണ് ഈ വിഷയത്തെ വര്‍ഗ്ഗീയവത്കരിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആക്രമണം നടക്കുന്നതിനും പ്രധാന ഉത്തരവാദി അദ്ദേഹം.





























