ദില്ലി: തിബത്തിലും തായ്‌ലാന്‍ഡിലും ഭൂമികുലുക്കമുണ്ടായ സമയത്തെടുത്ത ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്താണ് അസം കലാപത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണെന്ന പേരില്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിലൂടെ പ്രചരിക്കുന്നതെന്ന് സ്ഥിരീകരിച്ചു. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന എക്കൗണ്ടുകളെല്ലാം തന്നെ ജൂലൈ അവസാനത്തോടെ ഉണ്ടാക്കിയതാണ്. ഇവ അപ്‌ലോഡ് ചെയ്യുന്ന ഐപികള്‍ പാകിസ്താനില്‍ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്.
ഇത്തരം ദൃശ്യങ്ങള്‍ ഇന്ത്യയിലെ തന്നെ ചില സംഘടനകളുടെ പ്രവര്‍ത്തകര്‍ ബോധപൂര്‍വം ഓണ്‍ലൈനിലേക്ക് കടത്തിവിടുന്നുണ്ട്. മ്യാന്‍മാറിലും അസമിലും മുസ്ലീങ്ങള്‍ക്കുനേരെ കൊടിയ പീഡനമാണ് നടക്കുന്നതെന്ന തോന്നല്‍ ഉണ്ടാക്കുന്നതാണ് ഈ ചിത്രങ്ങളും വീഡിയോകളും.
മ്യാന്‍മാറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അസം കലാപത്തോടൊപ്പം കൂട്ടിവായിക്കുന്ന ഇന്ത്യയിലെ മുസ്ലീം മൗലികവാദികള്‍ എസ്എംഎസ് ഭീഷണിക്ക് എല്ലാവിധ പിന്തുണയും നല്‍കിയെന്നു വേണം കരുതാന്‍. ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ വിവരങ്ങള്‍ ജാതി, മത, പ്രദേശ വേര്‍തിരിവുകള്‍ക്കനുസരിച്ച് പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനകള്‍ക്കു ലഭിച്ചുവെങ്കില്‍ അക്കാര്യത്തില്‍ ശക്തമായ പിന്തുണ ഇന്ത്യയില്‍ നിന്നു ലഭിച്ചുവെന്നുവേണം കരുതാന്‍.
തദ്ദേശിയരും വിദേശിയരും തമ്മിലുള്ള പോരാട്ടം എന്നതിനപ്പുറം ഇതിനെ വര്‍ഗ്ഗീയമായി ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അനധികൃതമായി ഒരു രാജ്യത്ത് കുടിയേറിയവരും അവിടെ നൂറ്റാണ്ടുകളായി താമസിക്കുന്നവരുടെ തമ്മിലുള്ള സ്വാഭാവികമായ ഏറ്റുമുട്ടലിനെ വര്‍ഗ്ഗീയവത്കരിച്ച് രാജ്യത്തെ കലുഷിതമായ അന്തരീക്ഷത്തിലേക്ക് നയിക്കാനുള്ള സ്വാര്‍ത്ഥ താല്‍പ്പര്യമാണ് ഇതിനു പിന്നില്‍.





























