കൊച്ചി: ചാരായനിരോധനം പോലെ കേരളത്തില്‍ കള്ളുകച്ചവടം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചെന്നും അടുത്ത സാമ്പത്തിക വര്‍ഷമെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പാലക്കാട്ജില്ലയിലെ ഒരു അബ് കാരി കേസ് പരിഗണിക്കവേ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് ബി.പി. റേ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
കള്ളിന്റെ മറവില്‍ ചാരായവും വ്യാജമദ്യവും വില്‍ക്കുന്നതു തടയാനും സമൂഹത്തിലെ പാവപ്പെട്ടവരെ മദ്യത്തിന്റെ ദൂഷ്യഫലങ്ങളില്‍ നിന്ന് രക്ഷിക്കാനും കള്ളുകച്ചവടം അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. 16 വര്‍ഷം മുമ്പ് നടപ്പാക്കിയ ചാരായ നിരോധനം പരാജയപ്പെടുത്താനേ കള്ളുകച്ചവടം ഉപകരിക്കൂ. കള്ളുവ്യവസായം ചിലരുടെമാത്രം കുത്തകയായി മാറി.
യുവതലമുറ ഈ വ്യവസായത്തില്‍ താല്‍പ്പര്യം കാട്ടുന്നില്ലെന്നും കള്ളെടുക്കാന്‍ തൊഴിലാളികളെ കിട്ടാനില്ലെന്നും കോടതി വിലയിരുത്തി. ഷാപ്പുകളിലൂടെ കള്ളിനുപകരം വ്യാജക്കള്ളും സ്പിരിറ്റുമാണ് വില്‍ക്കുന്നത്. ശുദ്ധകള്ളിന്റെ ദൗര്‍ലഭ്യമാണ് കാരണം. കള്ളിന്റെ ലഹരികൂട്ടാന്‍ രാസപദാര്‍ഥങ്ങളും മറ്റും ചേര്‍ക്കുന്ന സംഭവങ്ങളും കോടതി പരാമര്‍ശിച്ചു.
കുറഞ്ഞയളവില്‍ കള്ളു ലഭിക്കുന്ന നാട്ടില്‍ എന്തിനാണ് കള്ളുകച്ചവടമെന്ന് സര്‍ക്കാര്‍ അറിയിക്കണം. വഴിയോരത്തെ ലജ്ജാകരമായ ഈ കച്ചവടത്തില്‍ നിന്ന് ആധുനിക കേരളത്തെ സ്വതന്ത്രമാക്കണം. ഇതിനായി സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.





















