തമിഴ്നാട്ടില്‍ ബിജെപിക്ക് പ്രതീക്ഷ വേണോ?
ചെന്നൈ: തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി ക്യാംപിലെത്തും എന്ന് പ്രതീക്ഷിക്കപ്പെട്ട ജയലളിത അങ്ങനെയൊരു സാധ്യതയേ ഇല്ലെന്ന് വ്യക്തമാക്കിയാണ് വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. ബി ജെ പി വേണ്ട, സഖ്യശ്രമങ്ങളുമായി വന്ന സി പി എമ്മും സി പി ഐയും വേണ്ട. കോണ്‍ഗ്രസിനും കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്ന മറ്റ് പാര്‍ട്ടികള്‍ക്കും എതിരെ ഒറ്റയ്ക്ക് പോരാടാന്‍ തന്നെയാണ് മുഖ്യമന്ത്രി ജയലളിതയുടെ എ ഐ എ ഡി എം കെയുടെ തീരുമാനം.
കോണ്‍ഗ്രസ് ഇതര, ബി ജെ പി ഇതര കേന്ദ്ര സര്‍ക്കാരാണ് പുരൈട്ചി തലൈവി ജയലളിതയുടെ മനസില്‍. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മോദിയും ജയലളിതയും നേരിട്ട് മുഖാമുഖം വന്നതോടെയാണ് തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി - അണ്ണാ ഡി എം കെ സഖ്യം എന്ന സാധ്യതകള്‍ പാടേ തകര്‍ന്നത്. ജയലളിതയുടെ എ ഐ എ ഡി എം കെയ്ക്ക് തന്നെയാണ് ഭൂരിപക്ഷമെന്നാണ് അവസാന ഘട്ട സൂചനകളും പറയുന്നത്.
കഴിഞ്ഞ തവണത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ഡി എം കെയ്ക്ക് പാര്‍ട്ടിയിലെ ഉള്‍പ്പോരും തമിഴ്നാട്ടിലെ ജയ പ്രഭാവവും തിരിച്ചടിയായേക്കും എന്നാണ് കരുതപ്പെടുന്നത്. ആകെയുള്ള 39 ല്‍ 18 സീറ്റുകളാണ് കഴിഞ്ഞ തവണ ഡി എം കെ സ്വന്തമാക്കിയത്. അഴഗിരിയെ പുറത്താക്കേണ്ടി വന്നതും പാര്‍ട്ടിയുടെ വിജയ സാധ്യതകളെ മങ്ങലേല്‍പ്പിക്കുന്നുണ്ട്.
ഡി എം കെയുടെ കൂടെ തമിഴ്നാട്ടില്‍ മത്സരിച്ച കോണ്‍ഗ്രസിന് എട്ട് സീറ്റുകള്‍ ഉണ്ടായിരുന്നു. എ ഐ എ ഡി എം കെയ്ക്ക് ഒമ്പതും സി പി ഐയ്ക്ക് ഒന്നും സീറ്റുകള്‍ കിട്ടി. നടന് വിജയകാന്തിന്റെ ഡി എം ഡി കെ, പി എം കെ, എം ഡി എം കെ തുടങ്ങിയ കക്ഷികളെ കൂട്ടുപിടിച്ച് ഇത്തവണയെങ്കിലും അക്കൗണ്ട് തുറക്കാനാണ് ബി ജെ പി നേതൃത്വം നല്കുന്ന എന്‍ ഡി എയുടെ ശ്രമം.