മോദിയുടെ പ്രസംഗം; സ്മൃതി ഇറാനി കുരുക്കില്‍
ദില്ലി: അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തത്സമയം സ്‌കൂളുകളില്‍ കേള്‍പ്പിക്കണമെന്ന നിര്‍ദേശം വിവാദമാകുന്നു. കേന്ദ്രത്തിന്റെ നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും ചില സംസ്ഥാന സര്‍ക്കാരുകളും സ്‌കൂളുകളും രംഗത്തെത്തിയിട്ടുണ്ട്. ദില്ലി അടക്കമുള്ള സ്ഥലങ്ങളില്‍ നിരവധി സ്‌കൂളുകള്‍ ഈ നിര്‍ദേശത്തെ നേരത്തെ സ്വാഗതം ചെയ്തിരുന്നു.
മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. ഇത് തത്സമയം കാണിക്കുകയോ കേള്‍പ്പിക്കുകയോ വേണമെന്നാണ് നിര്‍ദേശം. എന്നാല്‍ പല സ്‌കൂളുകളും രണ്ട് മണി വരെ മാത്രം പ്രവര്‍ത്തിക്കുന്നവയാണ്. പ്രസംഗം കേള്‍ക്കാന്‍ വേണ്ടി സ്‌കൂള്‍ സമയം ദീര്‍ഘിപ്പിക്കേണ്ടി വരും എന്നാണ് സ്‌കൂളുകളുടെ പരാതി.
പ്രധാനമന്ത്രിയുടെ പ്രസംഗിക്കുന്നത് ഹിന്ദിയിലാണ് എന്നതാണ് തമിഴ്‌നാട്ടിലെ നേതാക്കളുടെ എതിര്‍പ്പിന് കാരണം. കുട്ടികളില്‍ പലര്‍ക്കും ഹിന്ദി മനസിലാകില്ല എന്നത് മാത്രമല്ല, നിര്‍ബന്ധിച്ച് ഹിന്ദി പ്രസംഗം കേള്‍പ്പിക്കുന്നു എന്നും എതിര്‍പ്പിന് ഇടയാക്കുന്നുണ്ട്. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ ജനിച്ചത് ആന്ധ്രയിലാണ്, ജീവിച്ചത് ചെന്നൈയിലും. തമിഴിലോ തെലുങ്കിലോ വേണം അദ്ദേഹത്തിന്റെ ജന്മദിനത്തെ വിശേഷിപ്പിക്കാന്‍ എന്നാണ് ഡി എം കെയുടെ ആവശ്യം.
പ്രധാനമന്ത്രി പ്രസംഗത്തിന്റെ സമയം മാറ്റണമെന്നാണ് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറയുന്നത്. സംഭവം വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതായതുകൊണ്ട് ഉത്തരം പറയേണ്ട ചുമതല സ്മൃതി ഇറാനിക്കാണ്. വിവാദങ്ങള്‍ അനാവശ്യമാണ് എന്ന് മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി പറയുന്നു. പ്രതിപക്ഷം വിഷയത്തെ അനാവശ്യമായി രാഷ്ട്രീയ വല്‍ക്കരിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ കുട്ടികള്‍ നിര്‍ബന്ധമായും എത്തണമെന്ന് പറഞ്ഞിട്ടില്ലെന്നും സ്മൃതി വിശദീകരിച്ചു.