ഗഡ്കരിയുടെ വിളി ചോര്‍ത്തി; ബിജെപിയില്‍ വീണ്ടും വിവാദം
ദില്ലി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും ഫോണ്‍ ചോര്‍ത്തുന്ന ഉപകരണം കണ്ടെത്തിയെന്ന വിവാദത്തില്‍ കോണ്‍ഗ്രസിന് എന്തിനായിരിക്കും ഇത്ര വലിയ ഉത്സാഹം. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, വക്താവ് രണ്‍ദീപ് സുര്‍ജെവാല, മനീഷ് തിവാരി എന്ന് വേണ്ട ആവശ്യത്തിന് പോലും വാ തുറക്കാത്തയാള്‍ എന്ന് ചീത്തപ്പേരുള്ള മുന്‍ പ്രധാന മന്ത്രി മന്മോഹന് സിംഗ് വരെ സംഭവത്തില്‍ പ്രതികരിച്ചുകഴിഞ്ഞു.
ഗഡ്കരിയുടെ ദില്ലിയിലെ തീന്‍മൂര്‍ത്തി ലെയിനിലെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണത്രെ ഫോണ്‍ സംഭാഷണം ചോര്‍ത്താനുള്ള അത്യന്താധുനിക ഉപകരണങ്ങള്‍ കണ്ടെത്തിയത്. അമേരിക്കന്‍ ചാരസംഘടനകളായ ഐ എസ് ഐയും എന്‍ എസ് എയും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ളതാണത്രെ ഉപകരണങ്ങള്‍. എന്നാല്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്ന് കേന്ദ്രമന്ത്രിയായ ഗഡ്കരി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
എന്നാല്‍ നിതിന്‍ ഗഡ്കരിയുടെ വാക്കുകളെ മുഖവിലക്കെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഉള്ളിലെ പ്രശ്നങ്ങളാണ് സംഭവത്തില്‍ പ്രതിഫലിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറയുന്നത്. കേന്ദ്ര മന്ത്രിമാര്‍ തമ്മില്‍ പരസ്പര വിശ്വാസമില്ല എന്നൊരു കണ്ടെത്തലും അദ്ദേഹം നടത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടപ്പോള്‍ മന്മോഹന് സിംഗ് ഒരു പടി കൂടി കടന്നുപോയി, അന്വേഷണം നടത്തി റിപ്പോര്‍ട്ട് പാര്‍ലമെന്റിനെ അറിയിക്കണം എന്നാണ് സിംഗിന്റെ ആവശ്യം. ഗഡ്കരിയുടെ സംഭാഷണം ചോര്ത്തിയെങ്കില് ഇതില്‍നിന്നും പുറത്തുവന്ന വിവരങ്ങള്‍ പാര്‍ലമെന്റിനെ അറിയിക്കണം എന്നാണ് മറ്റൊരു കോണ്‍ഗ്രസ് നേതാവായ മനീഷ് തിവാരിയുടെ അഭിപ്രായം.
എന്നാല്‍ 2011 ല്‍ അന്നത്തെ ധാനകാര്യമന്ത്രിയായ പ്രണബ് മുഖര്‍ജിയുടെ ഓഫീസില്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചു എന്ന് വിവാദമുണ്ടായപ്പോള്‍ കോണ്‍ഗ്രസില്‍ ആരും ഈ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ല എന്നതും രസകരമാണ്. തന്റെ വസതിയില്‍ നിന്നും ഉപകരണങ്ങള്‍ കണ്ടെടത്തു എന്ന റിപ്പോര്‍ട്ട് ഗഡ്കരി ട്വിറ്ററിലൂടെയാണ് നിഷേധിച്ചത്. ഷിപ്പിംഗ്, ഗതാഗത മന്ത്രിയാണ് മുന്‍ പാര്‍ട്ടി പ്രസിഡണ്ട് കൂടിയായ നിതിന്‍ ഗഡ്കരി.