കനത്ത പിഴയും തടവു ശിക്ഷയും; രാജ്യത്തെ റോഡ് നിയമങ്ങള്‍ പരിഷ്കരിക്കുന്നു
ദില്ലി: അനുദിനം പെരുകുന്ന റോഡപകടങ്ങള്‍ നിയന്ത്രിക്കാന്‍ രാജ്യത്തെ റോഡ് നിയമങ്ങളില്‍ സമൂല മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി റോഡ് സുരക്ഷാ നിയമത്തിന്റെ കരടു രൂപത്തിന് അംഗീകാരമായി. പുതിയ നിയമം നിലവില്‍ വരുന്നതോടെ വരുന്ന അഞ്ചു വര്‍ഷത്തിനിടയില്‍ രണ്ടു ലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കാണ് കനത്ത പിഴയും ശിക്ഷയും ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25,000 രൂപയോ അല്ലെങ്കില്‍ മൂന്നു മാസം തടവു ശിക്ഷയോ ആണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ലഭിക്കുന്ന ശിക്ഷ. തെറ്റ് ആവര്‍ത്തിച്ചാല്‍ 50,000 രൂപ പിഴയോ അല്ലെങ്കില്‍ ഒരു വര്‍ഷം തടവോ അനുഭവിക്കേണ്ടിവരും. ലൈസന്‍സ് റദ്ദ് ചെയ്യുകയും ചെയ്യും.
ഹെല്‍മെറ്റ് ഇടാതെ വണ്ടിയോടിക്കുന്നവര്‍ക്കും ഇനി രക്ഷയില്ല. പിടിക്കപ്പെട്ടാല്‍ 100ഉം 200ഉം രൂപയല്ല , 25,00 രൂപ പിഴ അടക്കേണ്ടിവരും. ഡ്രൈവിംഗിനെടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും കടുത്ത ശിക്ഷയാണ്. ആദ്യതവണ 4000 രൂപയും ആവര്‍ത്തിച്ചാല്‍ 10,000 രൂപയുമാണ് പിഴ ശിക്ഷ. ലൈസന്‍സ് റദ്ദാക്കാനും അധികൃതര്‍ക്ക് അധികാരമുണ്ടാകും.
കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് വര്‍ദ്ധിച്ചതോടെ ഇത്തരക്കാരെയും നിയമം വെറുതെ വിടില്ല. ഡ്രൈവറുടെ അശ്രദ്ധമൂലം കുട്ടികള്‍ മരിച്ചാല്‍ ഏഴുവര്‍ഷം ആയിരിക്കും തടവുശിക്ഷ. 3 ലക്ഷം രൂപ പിഴയും ഇടാക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് 5,000 രൂപയാണ് പിഴ. ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചനയുണ്ട്.