മിഷന്‍ കാശ്മീര്‍ ബിജെപിയുടെ അത്യാഗ്രഹം?
ശ്രീനഗര്‍: ലോക്‌സഭ തിരഞ്ഞെടുപ്പിലെ അത്ഭുത പ്രകടനം കാശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ ബി ജെ പിക്ക് കഴിയുമോ. അതോ പുതിയ പ്രസിഡണ്ട് അമിത് ഷായുടെ മിഷന്‍ കാശ്മീര്‍ കാവിപ്പടയ്ക്ക് ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുമോ? പ്രധാനമന്ത്രിയായി നരേന്ദ്രമോദിയും പാര്‍ട്ടി പ്രസിഡണ്ടായി അമിത് ഷായും സ്ഥാനമേറ്റ ശേഷം നടക്കുന്ന പ്രധാനപ്പെട്ട അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ ഒന്നാണ് ജമ്മു കാശ്മീരിലേത്.
ഇത്തവണ കാശ്മീരില്‍ ബി ജെ പി മുഖ്യമന്ത്രി എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യമെന്ന് പ്രസിഡണ്ട് അമിത് ഷാ പ്രഖ്യാപിച്ചുകഴിഞ്ഞു. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവാണ് ബി ജെ പിയുടെ ഉന്നം. കാശ്മരി പണ്ഡിറ്റുകളുടെ പിന്തുണയോടെ ജമ്മുവിലെ 37 സീറ്റുകളും ജയിക്കാമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. അനന്ത്‌നാഗ്, സോപോര്‍, ത്രാള്‍, കുല്‍ഗാം, ഖന്യാര്‍ എന്നിവിടങ്ങളിലും പാര്‍ട്ടിക്ക് വിജയപ്രതീക്ഷയുണ്ട്.
വിഘടനവാദികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചാല്‍ മുസ്ലിം വോട്ടുകളില്‍ കുറവുണ്ടാകും. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാകില്ല എന്ന വാര്‍ത്തയും ബി ജെ പിക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ബി ജെ പിയുടെ കണക്കുകൂട്ടലുകള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്നാണ് ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പരിഹാസം.
മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേശകനായ തന്‍വീര്‍ സാദിഖ് മിഷന്‍ 44 എന്ന ബി ജെ പി ക്യാംപെയ്‌നെ കളിയാക്കുന്നു. ആര്‍ട്ടിക്കില്‍ 370 ന്റെ പേരില്‍ കാശ്മീരിനെ വിഘടിപ്പിക്കാനാണ് ബി ജെ പിയുടെ ശ്രമം. 2008 ല്‍ വര്‍ഗീയ അജണ്ടയുമായി മത്സരിച്ച ബി ജെ പിക്ക് കിട്ടിയത് 11 സീറ്റാണ്. ഇതില്‍ കൂടുതല്‍ എന്തെങ്കിലും കിട്ടുമെന്ന് പാര്‍ട്ടി പകല്‍ക്കിനാവ് കാണുകയാണ്. ബി ജെ പി ഭരണത്തില്‍ വന്നാല്‍ രാഷ്ട്രീയം വിടുമെന്ന് നേരത്തെ ഒമര്‍ അബ്ദുള്ളയും പറഞ്ഞിരുന്നു.
എന്നാല്‍ തൂക്കുമന്ത്രിസഭ വന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സ് ബി ജെ പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതയും കാര്യവും തള്ളിക്കളയാന്‍ പറ്റില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. നേരത്തെ കേന്ദ്രത്തില്‍ എന്‍ സി ബി ജെ പിയെ പിന്തുണച്ചിട്ടുണ്ട്. 87 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് 28 സീറ്റുകളാണ് ഉള്ളത്. പി ഡി പിക്ക് 21ഉം കോണ്‍ഗ്രസിന് 17 ഉം സീറ്റുണ്ട്.