ബിഹാര്‍ മുഖ്യമന്ത്രി ജാതിരാഷ്ട്രീയം കളിക്കുന്നു?
പട്‌ന: രാഷ്ട്രീയം എന്നാല്‍ വെറും രാഷ്ട്രീയം മാത്രമല്ല, അത് ജാതിക്കും മതത്തിനും വലിയ പ്രാധാന്യമുള്ള ഒരു ഗെയിം കൂടിയാണ്. ബിഹാര്‍ പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനത്ത് പ്രത്യേകിച്ച്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുഖം നഷ്ടമായ ജനതാദള്‍ യുണൈറ്റഡിന്റെ മറ്റൊരു രാഷ്ട്രീയക്കളിയാണോ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചിയുടെ ക്ഷേത്ര സന്ദര്‍ശനവും തുടര്‍ന്നുണ്ടായ വിവാദങ്ങളും എന്ന് സംശയം ഉയരുന്നത് ഇത് കൊണ്ടാണ്.
താനടക്കമുള്ള മഹാദളിതര്‍ക്ക് സംസ്ഥാനത്ത് വലിയ അവഗണന അനുഭവിക്കേണ്ടി വരുന്നുണ്ട് എന്നാണ് സംഭവത്തോട് പ്രതികരിച്ച മുഖ്യമന്ത്രി പറഞ്ഞത്. ജാത്യാചാരങ്ങളുടെ ഇരയാണ് താനെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു മഞ്ചി. സ്വന്തം കാര്യം നടത്തിക്കിട്ടാന്‍ വേണ്ടി ഉയര്‍ന്ന ജാതിക്കാര്‍ തന്റെ കാല് പിടിക്കാന്‍ പോലും മടിക്കാറില്ല എന്നും അദ്ദേഹം തുറന്നടിച്ചു.
ആഗസ്തില്‍, ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തായിരുന്നു മുഖ്യമന്ത്രി പരമേശ്വരിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയത്. ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് - ആര്‍ ജെ ഡി എന്നിവര്‍ക്കൊപ്പം മത്സരിച്ച ജെ ഡി യുവിന് ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദലിത് വിഭാഗക്കാരനായ മുഖ്യമന്ത്രി ദര്‍ശനം നടത്തിയ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തിയ വാര്‍ത്ത പുറത്ത് വന്നത്.
എന്നാല്‍ ക്ഷേത്രത്തില്‍ അത്തരത്തില്‍ ഒരു ശുദ്ധികലശം നടന്നിട്ടില്ല എന്നാണ് മുഖ്യമന്ത്രിക്കൊപ്പം ക്ഷേത്രം സന്ദര്‍ശിക്കാനുണ്ടായിരുന്ന നഗരവികസന മന്ത്രി നിതീഷ് മിശ്ര പറയുന്നത്. മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ് എന്നും അദ്ദേഹം പറയുന്നു. ബഹുഭൂരിപക്ഷം വരുന്ന ദളിത് വോട്ടുകള്‍ കൂടി ലക്ഷ്യം വെച്ചാണ് നിതീഷ് കുമാര്‍ മഞ്ചിയെ മുഖ്യമന്ത്രിയാക്കിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.